കോഴിക്കോട് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി; ലീഗ് കൗണ്‍സിലറുടെ കണ്ണിന് പരിക്ക്

ഇടത് കണ്ണിന് പരിക്കേറ്റ അബ്ദുറഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി; ലീഗ് കൗണ്‍സിലറുടെ കണ്ണിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നഗരസഭാ യോഗത്തില്‍ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അജണ്ട അംഗീകരിക്കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ കൗണ്‍സിലറായ സി അബ്ദുറഹ്മാനാണ് പരിക്കേറ്റത്. മുസ്ലീം ലീഗിന്റെ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കൂടിയാണ് സി അബ്ദുറഹ്മാന്‍. ഇടത് കണ്ണിന് പരിക്കേറ്റ അബ്ദുറഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച കൗണ്‍സില്‍ യോഗത്തിലാണ് ഭരണ പ്രതിപക്ഷ നേതാക്കള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയത്. ഇതോടെ കൗണ്‍സില്‍ യോഗം മണിക്കൂറുകളോളം തടസപ്പെട്ടു. 

കയ്യാങ്കളിക്കിടെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ചേംബറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായി. ഒടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാരെത്തിയാണ് പ്രശ്‌നത്തിന് അയവു വരുത്തിയത്. അമൃത്പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാ ബാലകൃഷ്ണനാണ് അജണ്ട അവതരിപ്പിച്ചത്. സീവേജ്‌സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും സ്വീവറേജ് നെറ്റ് വര്‍ക്കും സ്ഥാപിക്കുവാന്‍ ആവശ്യമായ  ഡിപിആര്‍ തയാറാക്കുവാന്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച റാം ബയോജിക്കല്‍ തയാറാക്കിയ ഡിപിആര്‍ ഉപയോഗിച്ച് പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടോയെന്നും പദ്ധതിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണത്തിനായി കോതി, ആവിക്കല്‍തോട് എന്നീ പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതില്‍ കൗണ്‍സില്‍ തീരുമാനമുണ്ടോയെന്നുമായിരുന്നു ചോദ്യം.

ഇതിനുള്ള ഉത്തരം നല്‍കിയെങ്കിലും ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്തുത മേഖലയില്‍ പൊതുജനാഭിപ്രായം ശേഖരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിന് മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം എഴുന്നേറ്റ് നിന്നെങ്കിലും ഭരണപക്ഷം ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് വാക്കേറ്റമായി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ഭരണകക്ഷിയിലുള്ളവരും ഇവരെ തടയാനെത്തി. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടെയാണ് അബ്ദുറഹ്മാന് പരിക്കേറ്റത്. ഒടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ഇടപെട്ടാണ് ഇരുവിഭാഗത്തേയും ശാന്തമാക്കിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com