മയാമി: കാർ തടാകത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ അമേരിക്കയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലയാളി എൻജിനീയറായ ബോബി മാത്യു (46), ഭാര്യ ഡോളി (42), ഇളയ മകൻ സ്റ്റീവ് (15) എന്നിവരാണു മരിച്ചത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ടു തടാകത്തിലേക്കു മറിയുകയായിരുന്നു.
ഡോറിയൻ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ബോബിയും കുടുംബവും മയാമിയിലെ വീട്ടിലേക്കു മാറിയിരുന്നു. ഇവിടെനിന്ന് ഫോർട്ട് ലൗഡേർഡൈൽ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡില്‍നിന്നു തെന്നിമാറി തടാകത്തിൽ താഴുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്കാണ് അപകടം. മഴമൂലം ജലനിരപ്പു കൂടുതലായതിനാൽ മുങ്ങൽവിദഗ്ധർ എത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്. ബോബി സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോബിയുടെയും ഡോളിയുടെയും മൂത്ത മകൻ ഓസ്റ്റിൻ മാത്യു സംഭവസമയം കാറിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു.
കോതമംഗലം മാതിരപ്പള്ളി സ്വദേശി മത്തായി പൈലിയുടെ മകനാണു ബോബി. ഡോളി എറണാകുളം പുത്തൻകുരിശ് സ്വദേശിനിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ