'കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് ക്രിസ്തീന'; നഗരസഭ മാപ്പുപറഞ്ഞു; വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കി

നവോത്ഥാനം പ്രസംഗിക്കുന്നവര്‍ ഭരിക്കുന്ന നഗരസഭയില്‍ നിന്ന ഇങ്ങനെ പ്രതീക്ഷിച്ചില്ല 
'കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് ക്രിസ്തീന'; നഗരസഭ മാപ്പുപറഞ്ഞു; വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കി


ഗുരുവായൂര്‍: വധുവിന്റെ പേരില്‍ ഉദ്യോഗസ്ഥനു തോന്നിയ ആശയക്കുഴപ്പംമൂലം വിവാഹം രജിസ്റ്റര്‍ ചെയ്യാതെ തിരിച്ചയച്ച ദമ്പതികളോട് മാപ്പുപറഞ്ഞ് ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍. പിന്നാലെ നഗരസഭ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തു. ഹിന്ദുവായ മാതാപിതാക്കളുടെ രേഖകളെല്ലാം പരിശോധിച്ചെങ്കിലും മകള്‍ക്ക് ക്രിസ്ത്യാനിപ്പേരെന്നു പറഞ്ഞാണ് നഗരസഭാ അധികൃതര്‍ രജിസ്‌ട്രേഷന്‍ തടഞ്ഞത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വധുവിന്റെ രേഖകള്‍ വീണ്ടും പരിശോധിച്ച് ഹിന്ദുവാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. ദമ്പതികള്‍ക്കു പ്രയാസമുണ്ടായ സാഹചര്യത്തിലാണ് നഗരസഭയ്ക്കുവേണ്ടി വൈസ് ചെയര്‍മാന്‍ കെപി വിനോദ് മാപ്പുപറഞ്ഞത്

പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ. ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് ക്രിസ്റ്റീന എമ്പ്രസൈസിനാണ് പേര് പൊല്ലാപ്പായത്. ഭര്‍ത്താവ് ദീപക് രാജിനൊപ്പം തിങ്കളാഴ്ചയാണ് ഗുരുവായൂര്‍ നഗരസഭയില്‍ വിവാഹ രജിസ്‌ട്രേഷന് എത്തിയത്. ക്രിസ്തീനയെന്നത് കിസ്ത്യന്‍പേരാണെന്നും ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഒടുവില്‍ എസ്എസ്എല്‍സി ബുക്കുമായി അവര്‍ വീണ്ടുമെത്തി. അതില്‍ ഹിന്ദു  എന്നുകണ്ടപ്പോഴാണ് വഴി തെളിഞ്ഞത്.

മകള്‍ക്ക് ക്രിസ്തീനയെന്ന് പേരിട്ടത് വിശാലമായ ചിന്തയിലായിരുന്നെന്നും നവോത്ഥാനം പ്രസംഗിക്കുന്നവര്‍ ഭരിക്കുന്ന നഗരസഭയില്‍ നിന്ന ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നും അഭിഭാഷകയായ ആനന്ദകനകം പറഞ്ഞു. കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് ക്രിസ്തീന. എമ്പ്രസൈസ് എന്നാല്‍ ചക്രവര്‍ത്തിനി. മതേതരത്തിന്റെ ചക്രവര്‍ത്തിനിയെന്നാണ് അര്‍ത്ഥമെന്നും അവര്‍ പറഞ്ഞു

24ന് ഗുരുവായൂരിലായിരുന്നു ക്രിസ്റ്റീനയുടെയും ദീപക് രാജിന്റെയും വിവാഹം. കാനഡയില്‍ പൈലറ്റായ ദീപക് രാജിന് അടുത്തയാഴ്ച മടങ്ങേണ്ടതിനാല്‍ ഓരോ ദിവസവും വിലപ്പെട്ടതായിരുന്നു. എങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ സന്തോഷത്തോടെയാണ് അവര്‍ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com