തദ്ദേശ തെരഞ്ഞടുപ്പ്; യുഡിഎഫിന് മുന്നേറ്റം; 27ല്‍ പതിനഞ്ചിലും വിജയം 

പതിനഞ്ച് സീറ്റുകളില്‍ യുഡിഎഫിന് വിജയം. പത്തു സീറ്റുകളില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ ബിജെപിയും ജയിച്ചു
തദ്ദേശ തെരഞ്ഞടുപ്പ്; യുഡിഎഫിന് മുന്നേറ്റം; 27ല്‍ പതിനഞ്ചിലും വിജയം 

കൊച്ചി:  സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം. പതിനഞ്ച് സീറ്റുകളില്‍ യുഡിഎഫിന് വിജയം. പത്തു സീറ്റുകളില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ ബിജെപിയും ജയിച്ചു. യുഡിഎഫ് ജയിച്ച നാല് സീറ്റ് എല്‍ഡിഎഫില്‍ നിന്നും രണ്ടു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ നിന്നും പിടിച്ചെടുത്തതാണ്.

തിരുവനന്തപുരം ജില്ലയിലെ നാല് പഞ്ചായത്ത് വാര്‍ഡുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. മൂന്നെണ്ണം യൂഡിഎഫും ഒരെണ്ണം ബിജെപിയും പിടിച്ചെടുത്തു. കാരോട് പഞ്ചായത്തിലെ കാന്തല്ലൂര്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. സിപിഎമ്മില്‍ നിന്ന് ബിജെപിയുടെ കെ.പ്രമോദാണ് സീറ്റ് പിടിച്ചെടുത്തത്. ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നു ഇവിടെ ജയിച്ചത്. അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 149 വോട്ടിനാണ് ഈ വാര്‍ഡ് പിടിച്ചെടുത്തത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാമൂട് വാര്‍ഡ് കോണ്‍ഗ്രസിലെ ഷിബു കുമാര്‍ പിടിച്ചെടുത്തു. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാര്‍ഡ് കോണ്‍ഗ്രസിലെ അശ്വതി പ്രദീപ് 190 വോട്ടുകള്‍ക്ക് പിടിച്ചെടുത്തു. പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.രാജേന്ദ്രന്‍ വിജയിച്ചു. 27 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കൊല്ലം കുളക്കട പഞ്ചായത്തിലെ മലപ്പാറ യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ സുനില്‍ കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ 198 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. കുണ്ടറ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ യുഡിഎഫിന് ജയം. കോണ്‍ഗ്രസിലെ അനില്‍ കുമാര്‍ വിജയിച്ചു.

എറണാകുളം മുളന്തുരുത്തി പഞ്ചായത്തിലെ 13ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ജോളി ജോര്‍ജ് 161 വോട്ടുകള്‍ക്ക് ജയിച്ചു. കളമശ്ശേരി നഗരസഭയിലെ 32ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ എ.കെ.സിബിനെതിരെ യുഡിഎഫിലെ ടി.ആര്‍.വിനോദ് 221 വോട്ടുകള്‍ക്കാണ് ജയിച്ചത്. 

തൃശൂര്‍ ജില്ലിയിലെ കുഴൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നീത കൃഷ്ണക്ക് വിജയം.ഇടത് സ്വതന്ത്ര ജെസിപോളിയെ 118 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത് 12ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും എല്‍ഡിഎഫ്  പിടിച്ചെടുത്തു. പല്ലശനയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യശോദയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി എ സുനിലിനെയാണ് പരാജയപ്പെടുത്തിയത്,  യുഡിഎഫ് അംഗം  മരിച്ചതിനെ തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്. തെങ്കര 12ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സി.എച്ച്.ഷനോബാണ് വിജയിച്ചത്. നെല്ലിയാമ്പതി പുലയമ്പാറ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിലെ മീന വിജയിച്ചു. പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12ാം വാര്‍ഡ് എല്‍ഡിഎഫിലെ രതിമോള്‍ വിജയിച്ചു. 

പാലക്കാട് നഗരസഭയിലെ 17ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രയെ 87 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായ റിസ്‌വാനയാണ് പരാജയപ്പെടുത്തിയത്. ഷൊര്‍ണൂര്‍ നഗരസഭയിലെ 17ാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. 479 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ പി.ആര്‍.പ്രവീണ്‍ ആണ് ജയിച്ചത്. എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ വി.കെ.ശ്രീകണ്ഠന്‍ രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 357 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.പി.നസീറയാണ് വിജയിച്ചത്. നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാള്‍ 12ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 23 വോട്ടുകള്‍ക്ക് സാഹിറ റഷീദാണ് വിജയിച്ചത്. 

കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.അനിത 255 വോട്ടുകള്‍ക്ക് ജയിച്ചു. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ നസീബാറായ് 903 വോട്ടിന് വിജയിച്ചു.രമ്യ ഹരിദാസ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കാസര്‍കോട് ബേഡഡുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി എ.ടി.സരസ്വതി 344 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com