ശുചിമുറിയിൽ മരിച്ച നിലയിൽ മലയാളി പെൺകുട്ടി, ദുരൂഹതയെന്ന് പൊലീസ്; മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ
കുവൈത്ത്: ഫ്ളാറ്റിലെ ശുചിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാതെ മോർച്ചറിയിൽ. പെൺകുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയെങ്കിലും മാതാപിതാക്കൾക്ക് രാജ്യംവിടാൻ അനുമതിയില്ല. കഴിഞ്ഞ ഒൻപത് ദിവസമായി മൃതദേഹം മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 26-ാം തിയതി രാത്രിയാണ് കഴുത്തിൽ മുറിവേറ്റ പെൺകുട്ടിയെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കഴുത്തു മുറുകി തൂങ്ങിയ നിലയിലാണു മകളെ കണ്ടെത്തിയതെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യയെ വീട്ടിലേക്ക് കൊണ്ട് വരുന്നതിനു പുറത്തു പോയ സമയത്തിനിടയിലാണു മകൾക്ക് അത്യാഹിതം സംഭവിച്ചതെന്നാണ് പിതാവിന്റെ മൊഴി.
കേസിൽ പെൺകുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിനേയും മലയാളികളായ രണ്ടു സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ