മുത്തൂറ്റ് സമരം: ജോലിക്ക് എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണം; സര്‍ക്കാരിനോട് കോടതി

സ്വകാര്യ പടമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാനന്‍സിലെ തൊഴിലാളി സമരത്തില്‍ ഹൈക്കോടതി ഇടപെടല്‍
മുത്തൂറ്റ് സമരം: ജോലിക്ക് എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണം; സര്‍ക്കാരിനോട് കോടതി

കൊച്ചി: സ്വകാര്യ പടമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാനന്‍സിലെ തൊഴിലാളി സമരത്തില്‍ ഹൈക്കോടതി ഇടപെടല്‍. ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സമരക്കാര്‍ തങ്ങളെ തടയുകയാണ് എന്നാരോപിച്ച് മറ്റ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനും പൊലീസിനും കോടതി നിര്‍ദേശം നല്‍കി. 

ജോലിക്കെത്തുന്നവരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹെഡ് ഓഫീസും റീജനല്‍ ഓഫീസും അടക്കമുള്ള പത്ത് ഓഫീസുകള്‍ക്കാണ് വിധി ബാധകം. സമരം ചെയ്യാനുള്ള അവകാശം പോലെ ജോലി ചെയ്യാനുള്ള തങ്ങളുടെ അവകാശത്തേയും മാനിക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

കഴിഞ്ഞദിവസം മുത്തൂറ്റിന്റെ പതിനഞ്ച് ശാഖകള്‍ പൂട്ടുമെന്ന് സ്ഥാപനം അറിയിച്ചിരുന്നു. പത്രപ്പരസ്യത്തിലൂടെയാണ് ശാഖകള്‍ പൂട്ടുന്ന വിവരം മുത്തൂറ്റ് ഫിനാന്‍സ് അറിയിച്ചത്. ഈ ശാഖകളില്‍ നിന്ന് ലോണ്‍ എടുത്തവര്‍ മൂന്ന് മാസത്തിനുള്ളില്‍ പണം അടച്ച് സ്വര്‍ണം തിരിച്ചെടുക്കണം എന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമചോദിക്കുന്നതായും പറയുന്നുണ്ട്. 
സിഐടിയുവിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാന്‍സില്‍ തൊഴിലാളി സമരം നടക്കുന്നത്. 

എറണാകുളത്തെ കത്രിക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമങ്ങലം എന്നീ ശാഖകളാണ് അടച്ചു പൂട്ടിയിരിക്കുന്നത്. കൂടാതെ തിരുവനന്തപുരത്തെ ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര സിറ്റി ബ്രാഞ്ച്, ഭരണിക്കാവ്. തെങ്ങന, കുമളി കൊളുത്ത് പാലം, പത്തിരിപാല, പാലക്കാട് സുല്‍ത്താന്‍ പേട്ട്, കോട്ടക്കല്‍ ചന്‍ങ്ങുവെട്ടി, മലപ്പുറം ഡൗണ്‍ ഹില്‍ എന്നീ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനാണ് മാനേജ്‌മെന്റ് തീരുമാനം.

പ്രശ്‌നം പരിഹരിക്കാനായി തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുത്തീറ്റ് വിട്ടുനിന്നിരുന്നു. ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക, തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പള വര്‍ധനവ്, യൂണിയനുമായുള്ള കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഐടിയു സമരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com