അഞ്ചുദിവസത്തിനകം ഫ്ലാറ്റ് ഒഴിയണം ; ഉടമകൾക്ക് നോട്ടീസ്

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി പരി​ഗണിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്
അഞ്ചുദിവസത്തിനകം ഫ്ലാറ്റ് ഒഴിയണം ; ഉടമകൾക്ക് നോട്ടീസ്

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന് ഫ്ലാറ്റുടമകൾക്ക് നിർദേശം. മരട് നഗരസഭയാണ് ഈ നിർദേശം നൽകിയത്. മരട് ന​ഗരസഭ അധികൃതർ ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകി.  അധികൃതർ ഫ്ലാറ്റുടമകളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഫ്ലാറ്റ് പൊളിക്കാൻ മരട് ന​ഗരസഭ യോ​ഗം തീരുമാനമെടുത്തു. 

അതേസമയം സുപ്രിംകോടതി വിധിക്കെതിരെ സർക്കാർ പുനഃപരിശോധന ഹർജി നൽകണമെന്ന് മരട് നഗരസഭായോ​ഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. വിദ​ഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ന​ഗരസഭയെ അറിയിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ന​ഗരസഭ ചെയർപേഴ്സൺ അറിയിച്ചു. 

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി പരി​ഗണിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ആ​ഗസ്റ്റ് അ‍ഞ്ചിലെ ഉത്തരവിൽ പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഹർജികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതി രജിസ്ട്രി അറിയിച്ചു. കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ ഹർജികൾ സ്വീകരിക്കാൻ കഴിയൂ. പരാതിക്കാർക്ക് തിരുത്തൽ ഹർജി നൽകുന്നതിന് തടസ്സമില്ലെന്നും രജിസ്ട്രി അറിയിച്ചിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തിൽ പുതിയ ഹർജികൾ ജഡ്ജിയുടെ മുന്നിലേക്ക് എത്തിയേക്കില്ലെന്നാണ് സൂചന. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഫ്ലാറ്റുകൾ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനായി സുപ്രിംകോടതി നേരത്തെ മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു. തദ്ദേശ സ്വയംഭരണ സെക്രട്ടറി, കളക്ടര്‍, ചീഫ് മുനിസിപ്പില്‍ ഓഫീസര്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഈ സമിതി ഫ്ലാറ്റ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. 16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണം. 15 നിലക്ക് മുകളിലുള്ള നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യം ക്ഷണിച്ച് കൊണ്ട് മരട് നഗരസഭ പത്രങ്ങളില്‍ പരസ്യവും നല്‍കിയിട്ടുണ്ട്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്കാണ് മുന്‍ഗണന. ഈ മാസം 20-നം ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ബെഞ്ചിന്റെ ഉത്തരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com