പുതിയ ഹർജികൾ പരിഗണിച്ചേക്കില്ല ; സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രജിസ്ട്രി ; മരട് നഗരസഭ യോഗത്തിൽ ബഹളം; പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകൾ 

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് മരട് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചു
പുതിയ ഹർജികൾ പരിഗണിച്ചേക്കില്ല ; സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രജിസ്ട്രി ; മരട് നഗരസഭ യോഗത്തിൽ ബഹളം; പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകൾ 

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി പരിഗണിച്ചേക്കില്ല. ആഗസ്റ്റ് അ‍ഞ്ചിലെ ഉത്തരവിൽ പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഹർജികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതി രജിസ്ട്രി അറിയിച്ചു. കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ ഹർജികൾ സ്വീകരിക്കാൻ കഴിയൂ. പരാതിക്കാർക്ക് തിരുത്തൽ ഹർജി നൽകുന്നതിന് തടസ്സമില്ലെന്നും രജിസ്ട്രി അറിയിച്ചിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തിൽ പുതിയ ഹർജികൾ ജഡ്ജിയുടെ മുന്നിലേക്ക് എത്തിയേക്കില്ലെന്നാണ് സൂചന. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഫ്ലാറ്റുകൾ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനായി സുപ്രിംകോടതി നേരത്തെ മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു. തദ്ദേശ സ്വയംഭരണ സെക്രട്ടറി, കളക്ടര്‍, ചീഫ് മുനിസിപ്പില്‍ ഓഫീസര്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഈ സമിതി ഫ്ലാറ്റ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ആ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സുപ്രിംകോടതി ഫ്ലാറ്റുകൾ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കൂടാതെ, ഈ സമിതി ഒരു ഉപസമിതിക്ക് രൂപം നല്‍കിയിരുന്നു. ഇത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ മരട് നഗരസഭയുടെ യോഗം ചേർന്നു. യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കടുത്ത വാക്പോര് നടന്നു. യോഗത്തിൽ ജില്ലാ കളക്ടർക്കെതിരെയും വിമർശനം ഉയർന്നു. അടിയന്തര സാഹചര്യത്തിലും  നഗരസഭ അധികൃതരെ കളക്ടറുടെ ക്യാംപ് ഓഫറീസിൽ തടഞ്ഞെന്നായിരുന്നു വിമർശനം. അതേസമയം മരട് നഗരസഭയ്ക്ക് മുന്നിൽ കെട്ടിടം പൊളിക്കുന്നതിനെതിരെ ഫ്ലാറ്റ് ഉടമകൾ പ്രതിഷേധ സമരം നടത്തി. നഗരസഭാ യോഗം കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെങ്കിലും ഗേറ്റിൽ തടഞ്ഞു. ഫ്ലാറ്റ് ഉടമകളെ കയറ്റിവിട്ടില്ല. എന്തുവന്നാലും ഫ്ളാറ്റ് ഒഴിയില്ലെന്ന നിലപാടിലാണ് ഉടമകൾ. ഇന്നലെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെയും ഫ്ലാറ്റ് ഉടമകൾ തടഞ്ഞിരുന്നു.

അതേസമയം സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ആവശ്യപ്പെട്ട മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചു. 16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണം. 15 നിലക്ക് മുകളിലുള്ള നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യം ക്ഷണിച്ച് കൊണ്ട് മരട് നഗരസഭ പത്രങ്ങളില്‍ പരസ്യവും നല്‍കിയിട്ടുണ്ട്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്കാണ് മുന്‍ഗണന. ഈ മാസം 20-നം ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ബെഞ്ചിന്റെ ഉത്തരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com