ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് ; ഈ ആഴ്ച ബാങ്കുകൾ പ്രവർത്തിക്കുന്നത് ഇന്നുമാത്രം

പൂര്‍ണതോതിലുളള ബാങ്കിങ് പ്രവര്‍ത്തനം അടുത്തയാഴ്ച മാത്രമേ സാധ്യമാകുകയുളളൂ
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് ; ഈ ആഴ്ച ബാങ്കുകൾ പ്രവർത്തിക്കുന്നത് ഇന്നുമാത്രം

കൊച്ചി: ബാങ്ക് ഇടപാടുകാർ ശ്രദ്ധിക്കുക. ഓണാവധിയിൽ മുഴുകിയ കേരളത്തിൽ ഈ ആഴ്ച ബാങ്കുകൾ പ്രവർത്തിക്കുന്നത് ഇന്നുമാത്രം. ഇന്ന് അടച്ചാൽ പിന്നെ തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുകയുള്ളൂ. അതിനാൽ അടിയന്തര ഇടപാടുകാർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഈ ആഴ്ച ഇന്നുമാത്രം തുറക്കുന്നതിനാൽ ബാങ്കുകളിൽ ഇടപാടുകൾക്ക് വൻ തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്. 

ഈ ആഴ്ച തിങ്കളാഴ്ച മാത്രമാണ് ബാങ്കുകൾ തുറന്നത്. ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നി ദിവസങ്ങളിലും രണ്ടാം ശനിയായ 14നും ബാങ്ക് പ്രവര്‍ത്തിക്കില്ല. 15ന് ഞായറാഴ്ചയായതിനാല്‍ അന്നും ബാങ്കിന് അവധിയായിരിക്കും.ഫലത്തില്‍ പൂര്‍ണതോതിലുളള ബാങ്കിങ് പ്രവര്‍ത്തനം അടുത്തയാഴ്ച മാത്രമേ സാധ്യമാകുകയുളളൂ.

ഓണത്തോടനുബന്ധിച്ചുളള അവധി തുടങ്ങിയതോടെ എടിഎമ്മുകളില്‍ പണക്ഷാമം അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച രാത്രിതന്നെ പലയിടത്തും എടിഎമ്മുകളില്‍ പണം കിട്ടാതായി. ഈയാഴ്ചയിലെ രണ്ടുപ്രവൃത്തി ദിവസങ്ങളിലായി എടിഎമ്മുകളില്‍ പണം നിറയ്ക്കാനാണ് ഏജന്‍സികളും ബാങ്കുകളും നേരത്തെ തീരുമാനിച്ചിട്ടുളളത്. അവധി ദിവസങ്ങളാണെങ്കിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്ബിഐ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാബാങ്കുകളും സമാനനടപടികള്‍ എടുത്താല്‍പ്പോലും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിസന്ധി ഉണ്ടായേക്കുമെന്ന സൂചനയാണ് വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ നല്‍കുന്നത്. കൂടുതല്‍ പണം നല്‍കാന്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിറച്ചാല്‍ ചെറിയനോട്ടുകള്‍ കിട്ടാതാകും.

ഓണവും മുഹറവും രണ്ടാംശനിയും ഞായറും ഒക്കെച്ചേര്‍ന്ന് തുടര്‍ച്ചയായുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി 16നേ തുറക്കൂ. ശനിയാഴ്ച ഉച്ചയോടെതന്നെ സെക്രട്ടേറിയറ്റ് അടക്കം മിക്ക സര്‍ക്കാര്‍ ഓഫീസുകളും ഒഴിഞ്ഞു തുടങ്ങിയിരുന്നു. അടുത്ത ഞായറാഴ്ചവരെ തുടര്‍ച്ചയായി എട്ടുദിവസമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. മുഹറത്തിന് കേന്ദ്രസര്‍ക്കാരും അവധി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com