മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍; ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും

മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയിലേക്ക്
മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍; ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും

കൊച്ചി: മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയിലേക്ക്. കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകള്‍ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. അതിനിടെ നിലവിലെ നടപടി വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് കൈമാറി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയെ സമീപിക്കുക. ഫ്‌ളാറ്റ് ഒഴിയാന്‍ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റ് ഉടമകള്‍ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടീസ് കൈപ്പറ്റും. കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കാന്‍ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു.

അതേസമയം, അഞ്ച് ദിവസത്തിനകം കുടിയൊഴിയണമെന്ന് കാട്ടി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതുള്‍പ്പടെയുള്ള വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി. ഫ്‌ളാറ്റുടമകള്‍ നോട്ടീസ് നേരിട്ട് കൈപറ്റാത്ത കാര്യവും ഇതില്‍ സൂചിപ്പിട്ടുണ്ട്. കുടിയൊഴിപ്പിക്കലിന്റെ പ്രാഥമിക നടപടിയായിട്ടായിരുന്നു നോട്ടീസ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com