'എന്റെ സഹപ്രവര്‍ത്തകരുടെ തലകുനിയുന്നതിന് ഞാന്‍ കാരണമാവില്ല'; വിവാദപ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് അബ്ദുള്‍ വഹാബ്

ആളുകളില്‍ ആശ്വാസം നല്‍കുന്ന തരത്തില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നവരുടെ രഷ്ട്രീയ ദുഷ്ടലാക്ക് പ്രവര്‍ത്തകര്‍ മനസ്സിലാക്കണം 
'എന്റെ സഹപ്രവര്‍ത്തകരുടെ തലകുനിയുന്നതിന് ഞാന്‍ കാരണമാവില്ല'; വിവാദപ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് അബ്ദുള്‍ വഹാബ്

മലപ്പുറം: സര്‍ക്കാരിനെ പ്രശംസിച്ച വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് നേതാവും എംപിയുമായ അബ്ദുള്‍ വഹാബ്. പ്രവര്‍ത്തകര്‍ക്കുണ്ടായ വിഷമത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദപ്രകടനം നടത്തുകയാണ്. എന്റെ സഹപ്രവര്‍ത്തകരുടെ തലകുനിയുന്നതിനു ഞാന്‍ കാരണമാവില്ലെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവാദം പാര്‍ട്ടി പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വഹാബ് മാധ്യമങ്ങളോട് പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂരം

പ്രളയകാലത്തു നിലമ്പൂരില്‍ ജീവന്‍ നഷ്ടപ്പെട്ട 59 പേരുടെ കുടുംബങ്ങളെ വിളിച്ചു ചേര്‍ത്ത് സര്‍ക്കാര്‍ നടത്തിയ യോഗത്തിലെ എന്റെ പ്രസംഗത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മനസ്സിലാക്കുന്നു.

നാടിനെ ഞെട്ടിച്ച വന്‍ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും ജീവനുകള്‍ പൊലിഞ്ഞതിന്റെ വേദനയില്‍ നിന്നും മോചിതരാവാത്ത കുടുംബങ്ങള്‍ക്ക് മുമ്പില്‍ അവര്‍ക്ക് അല്‍പമെങ്കിലും പ്രതീക്ഷയും ആശ്വാസവും നല്‍കാനാണു ഞാന്‍ ശ്രമിച്ചത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു ഈ യോഗത്തില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം പണം കൈയില്‍ ഉണ്ടായിട്ടും അത് സമയബന്ധിതമായി ചിലവഴിക്കാനോ ആളുകള്‍ക്ക് എത്തിക്കാനോ സാധിച്ചിട്ടില്ല എന്ന വിമര്‍ശനവും ഉന്നയിച്ചു.
നഷ്ടപരിഹാര തുക ഉടന്‍ ലഭ്യമാവും എന്നു പറഞ്ഞത് ആ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം വേദിയിലുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെ ശ്രദ്ധ വിഷയത്തില്‍ പതിയാന്‍ കൂടിയായിരുന്നു. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പ്രിയപ്പെട്ട കെ.പി.എ മജീദ് സാഹിബ് ആവശ്യപ്പെട്ട 10 ലക്ഷം മാത്രമല്ല, അതിലേറെയാണ് ജീവന്റെ വില എന്നാണ് അദ്ദേഹത്തെ പരാമര്‍ശിച്ച വാചകം. അതും ചിലര്‍ വളച്ചൊടിച്ചു. രാഷ്ട്രീയ വൈരാഗ്യങ്ങള്‍ വെടിഞ്ഞ് ഒറ്റക്കെട്ടായാണ് നമ്മള്‍ ദുരന്തങ്ങളെ നേരിടാറുള്ളത്. എന്റെ നേതാക്കള്‍ എന്നെ പഠിപ്പിച്ചതും അതാണ്.

ദുരന്ത ഭൂമിയില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായം ലഭ്യമാവുന്ന ഏതു പദ്ധതിയോടും സഹകരിച്ച് മുന്നോട്ട് പോവുക എന്നതായിരുന്നു ആ സമയത്ത് ഞാന്‍ സ്വീകരിച്ച സമീപനം.
റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതിയില്‍ അവര്‍ എന്നെ ഉള്‍പെടുത്തിയപ്പോള്‍ അതു സമ്മതിച്ചതും ഈ നയത്തിന്റെ ഭാഗമായിട്ടാണ്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ വികസന കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സാധിക്കില്ലല്ലോ.

ആളുകളില്‍ ആശ്വാസം നല്‍കുന്ന തരത്തില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നവരുടെ രഷ്ട്രീയ ദുഷ്ടലാക്ക് പ്രവര്‍ത്തകര്‍ മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലക്ക് യു ഡി എഫ് സ്വീകരിക്കുന്ന നിലപാടുകളെ എന്നും ഉറക്കെ പറയാന്‍ ഒരു മടിയുമില്ല.

എന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തകര്‍ക്ക് അതില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദപ്രകടനം നടത്തുകയാണ്. എന്റെ സഹപ്രവര്‍ത്തകരുടെ തലകുനിയുന്നതിനു ഞാന്‍ കാരണമാവില്ല. പ്രിയ പിതാവിന്റെ വഴി പിന്തുടര്‍ന്നാണ് ഞാന്‍ എം.എസ്.എഫില്‍ എത്തിയത്. പിന്നീട് ഒരു സാധാരണ സംഘടന പ്രവര്‍ത്തകനായി തുടര്‍ന്നതിനാല്‍ എനിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാവും. നിലമ്പൂരിന്റെ വീണ്ടെടുപ്പിനു ഞാന്‍ എപ്പോഴും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കും എന്നു കൂടി ഉറപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com