തൊടുപുഴ: തൊടുപുഴയിലെ ബാർ ഹോട്ടലിൽ ഡിവൈഎഫ്ഐ നേതാവ് അടക്കമുളള നാലംഗസംഘം റിസപ്ഷനിസ്റ്റിനെ മർദിച്ച്, പോക്കറ്റിലുണ്ടായിരുന്ന 22,000 രൂപ അപഹരിച്ചതായി പരാതി. എസ്എഫ്ഐ തൊടുപുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുതലക്കോടം മേഖല കമ്മിറ്റി ജോ. സെക്രട്ടറിയുമായ മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥിരീകരണം. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നു തൊടുപുഴ പൊലീസ് പറഞ്ഞു.
ഇടുക്കി റോഡിലുള്ള സിസിലിയ ഹോട്ടലിൽ ഇന്നലെ പുലർച്ചെ എത്തിയ സംഘമാണ് അക്രമം നടത്തി പണം പിടിച്ചുപറിച്ചു മുങ്ങിയത്. പുലർച്ചെ 1.44നു ഹോട്ടലിന്റെ മുന്നിലെ വാതിലിൽ മുട്ടുന്നതു കേട്ടാണ് റിസപ്ഷനിസ്റ്റ് ബോണി വാതിൽ തുറന്നത്. മദ്യം വേണമെന്നു സംഘം ആവശ്യപ്പെട്ടു.
ഈ സമയം മദ്യം നൽകാനാവില്ലെന്നു പറഞ്ഞതോടെ നാലംഗ സംഘം റിസപ്ഷനിസ്റ്റിനെ തള്ളി മാറ്റി ഹോട്ടലിലേക്കു കയറി. തുടർന്നു വളഞ്ഞുവച്ചു മർദിച്ചു. ഇതിനിടെയാണു ബോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണം കൈക്കലാക്കിയത്.നേരത്തേ കെഎസ്‌യുവിൽ പ്രവർത്തിച്ചിരുന്ന മാത്യൂസ് കൊല്ലപ്പിള്ളി 2 വർഷം മുൻപാണ് എസ്എഫ്ഐയിൽ ചേർന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ