സിനിമാ തിയേറ്ററിന് മുന്‍പിലെ പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ലോട്ടറി വില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ചു

തൃശൂര്‍ മാപ്രാണത്ത് തിയേറ്റര്‍ നടത്തിപ്പുകാരന്‍ സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ച നിലയില്‍
സിനിമാ തിയേറ്ററിന് മുന്‍പിലെ പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ലോട്ടറി വില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ചു

തൃശൂര്‍: തൃശൂര്‍ മാപ്രാണത്ത് തിയേറ്റര്‍ നടത്തിപ്പുകാരന്‍ സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ച നിലയില്‍. മാപ്രാണം സ്വദേശി രാജനാണ് ആക്രമണത്തിന് ഇരയായത്. 65 വയസ്സായിരുന്നു. തിയേറ്ററിന് മുന്‍പിലെ പാര്‍ക്കിങ്ങിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വീടുകയറിയുളള ആക്രമണം.ഒളിവില്‍ പോയ പ്രതികള്‍ക്കായി ഇരിങ്ങാലക്കുട പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. വര്‍ണ തിയേറ്ററിന് സമീപമുളള വീടുകള്‍ക്ക് മുന്‍പില്‍ സിനിമ കാണാന്‍ വരുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം പതിവാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികളും ഉയര്‍ന്നിട്ടുണ്ട്. തിയേറ്ററിന് സമീപമാണ് രാജന്റെ വീട്. വീടിന്റെ മുന്‍പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

വീടിന് മുന്‍പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് രാജനും മരുമകനും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് സിനിമ തിയേറ്റര്‍ നടത്തിപ്പുകാരനും മൂന്നു ജീവനക്കാരും ചേര്‍ന്ന് രാജന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായാണ് ഇവര്‍ രാജനെയും മരുമകന്‍ വിനുവിനെയും ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. കുത്തേറ്റ രാജന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ബിയര്‍ കുപ്പിക്ക് വിനുവിന്റെ തലയ്ക്ക് അടിയേറ്റു. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com