ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡ് ഒരു വസ്തുവാണെന്നും അതിനുള്ളിലെ ദൃശ്യങ്ങള്‍ രേഖയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ അറിയിച്ചു. കേസ് പരിഗണിച്ച സുപ്രിംകോടതി, മെമ്മറി കാര്‍ഡ് തൊണ്ടിയാണോ രേഖയാണോ എന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. വാദം പൂര്‍ത്തിയായ കേസ് വിധിപറയാനായി കോടതി മാറ്റി.
തൊണ്ടിയാണെങ്കിലും രേഖയാണെങ്കിലും പ്രതിയെന്ന നിലയില്‍ തനിക്ക് കിട്ടാന്‍ അര്‍ഹതയുണ്ടെന്നാണ് ദിലീപിന്റെ വാദം. ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ മാത്രമേ കേസില്‍ തുടര്‍വാദത്തിന് കഴിയൂ. ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണ്. ദൃശ്യങ്ങള്‍ കണ്ടാല്‍ ഇത് തനിക്ക് തെളിയിക്കാനാകുമെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി വാദിച്ചു.
എന്നാല്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഒരു കാരണവശാലും ദിലീപിന് കൈമാറരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നടിയുടെ സ്വകാര്യതയെ കൂടി ബാധിക്കുന്നതാണ് ഇക്കാര്യം. മാത്രമല്ല, ദിലീപിന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ കേസിലെ മറ്റു പ്രതികളും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തു വരും. ഇത് നടിയുടെ സ്വകാര്യതയെയും സൈ്വര്യജീവിതത്തെയും ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ദൃശ്യങ്ങള്‍ നല്‍കുന്നതിനെ ആക്രമണത്തിന് ഇരയായ നടിയും എതിര്‍ത്തു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് നടി കോടതിയില്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ നല്‍കിയാല്‍ തന്നെ തിരിച്ചറിയാനാകും. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടും. സ്വകാര്യത മൗലികാവകാശമാണെന്നും, മെമ്മറി കാര്‍ഡ് നല്‍കുന്നത് സ്വകാര്യജീവിതത്തെ ബാധിക്കുമെന്നും നടി കോടതിയില്‍ ബോധിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ