ഇതരസമുദായക്കാരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു; സഹോദരപുത്രന്‍ 68കാരന്റെ കാല്‍ വെട്ടിമാറ്റി

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ആളുകള്‍ നോക്കി നില്‍ക്കേ റോഡില്‍ വെച്ചായിരുന്നു കാല്‍ വെട്ടിയത്
ഇതരസമുദായക്കാരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു; സഹോദരപുത്രന്‍ 68കാരന്റെ കാല്‍ വെട്ടിമാറ്റി

ഇടുക്കി; ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് 68കാരന്റെ കാല്‍ സഹോദരപുത്രന്‍ വെട്ടിമാറ്റി. ഇടുക്കി മറയൂരിലാണ് സംഭവമുണ്ടായത്. കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ശനാട് സ്വദേശി രാമയ്യയുടെ മകന്‍ മുത്തുപാണ്ടിയുടെ മുട്ടിന് താഴെവെച്ചാണ് വെട്ടിമാറ്റിയത്. പ്രതിയായ ഇദ്ദേഹത്തിന്റെ സഹോദരപുത്രന്‍ മുരുകന്‍ (28) ഒളിവിലാണ്.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ആളുകള്‍ നോക്കി നില്‍ക്കേ റോഡില്‍ വെച്ചായിരുന്നു കാല്‍ വെട്ടിയത്. കോവില്‍ക്കടവ് ദെണ്ഡുകൊമ്പ് ജങ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്‍പിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്നു മുത്തുപാണ്ടി. വാക്കത്തിയുമായിവന്ന മുരുകന്‍ കാല്‍വെട്ടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ഇയാള്‍ സ്ഥലംവിട്ടു. പതിനഞ്ച് മിനിട്ടോളം മുത്തുപാണ്ടി ചോരവാര്‍ന്ന് ഇവിടെ കിടന്നു. പേടി കാരണം ആരും അടുത്തില്ല. തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ അകലെനിന്ന് മറയൂര്‍ പോലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂര്‍ ഫിംസിലേക്ക് മാറ്റി.

കാലിന്റെ 95 ശതമാനം ഭാഗവും അറ്റു. തമിഴ് തേവര്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍. മറ്റ് സമുദായക്കാരുടെ വീട്ടില്‍ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകന്‍ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് മൊഴി നല്‍കി. മുരുകന്‍ വാക്കത്തിയുമായി വരുന്നതും പോകുന്നതും നാട്ടുകാര്‍ വിരണ്ടോടുന്നതും സമീപമുള്ള കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മുത്തുപാണ്ടിയുടെ കാല്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com