ന്യൂഡൽഹി : മരട് ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാനസർക്കാർ നിലപാടിൽ കേന്ദ്രസർക്കാരിന് അതൃപ്തി. കുറ്റക്കാരായ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ നടപടി എടുക്കാത്തത് ശരിയല്ല. താമസക്കാരുടെ പ്രതിഷേധത്തിന്റെ മറവിൽ നിയമലംഘനം മറയ്ക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കോടതിയിൽ നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
വിഷയത്തിൽ കേന്ദ്രം ഇടപെടില്ല. ഇത് സംസ്ഥാന വിഷയമാണ്. കോടതി ആവശ്യപ്പെടാതെ കേന്ദ്രസർക്കാർ പ്രശ്നത്തിൽ ഇടപെടില്ല. വിഷയത്തിൽ കേന്ദ്രസർക്കാർ കക്ഷിയല്ല. വേണമെങ്കിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ പുനഃപരിശോധന ഹർജി നൽകാവുന്നതാണെന്നുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിന്റെ നിലപാട്.
ഫ്ലാറ്റ് വിഷയത്തിൽ നടന്ന സർവകക്ഷിയോഗത്തിന് ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ടെലഫോണിൽ വിളിച്ചിരുന്നു. നിലവിലെ സ്ഥിതിഗതികൾ ഇരുവരും ധരിപ്പിച്ചു. എന്നാൽ മരട് ഫ്ലാറ്റ് വിഷയം കേന്ദ്രസർക്കാരിന്റെ കോർട്ടിലേക്ക് വിട്ട് തലയൂരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കേസിൽ കക്ഷിയല്ലാത്തതിനാൽ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാടിലും കേന്ദ്രസർക്കാരിന് അതൃപ്തിയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ