മരട്: തിരുത്തല്‍ ഹര്‍ജി 23ന് മുമ്പ് പരിഗണിക്കില്ല

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ലാറ്റുകള്‍ പൊളിച്ചുകളയാനുള്ള വിധിക്കെതിരായ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഈയാഴ്ച പരിഗണിക്കില്ല
മരട്: തിരുത്തല്‍ ഹര്‍ജി 23ന് മുമ്പ് പരിഗണിക്കില്ല

ന്യൂഡല്‍ഹി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ലാറ്റുകള്‍ പൊളിച്ചുകളയാനുള്ള വിധിക്കെതിരായ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഈയാഴ്ച പരിഗണിക്കില്ല. ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് രജിസ്ട്രി നല്‍കുന്ന സൂചന. ഇതോടെ മരട് കേസ് വീണ്ടും പരിഗണിക്കുന്ന 23ന് മുമ്പ് തിരുത്തല്‍ ഹര്‍ജി കോടതിക്കു മുമ്പില്‍ എത്തില്ലെന്നു വ്യക്തമായി.

കോടതി വിധി നടപ്പാക്കി 23ന് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. 23ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. 

മരട് കേസ് വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് തിരുത്തല്‍ ഹര്‍ജി കോടതിക്കു മുന്നിലെത്തും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പൊളിക്കല്‍ ഉത്തരവിനെതിരെ ഫളാറ്റ് ഉടമകളാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.

ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്നു സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫഌറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കും മുമ്പ് അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മരട് സ്വദേശിയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹര്‍ജി രജിസ്ട്രി പരിഗണിക്കുന്ന മുറയ്ക്ക് കോടതിക്കു മുന്നിലെത്തുമെന്ന്, ഇക്കാര്യം മെന്‍ഷന്‍ ചെയ്ത അഭിഭാഷകനോട് സുപ്രീം കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com