സർക്കാർ ശ്രമിക്കുന്നത് ഫ്ലാറ്റ് ഉടമകളെ രക്ഷിക്കാൻ; പിണറായി ഇരട്ടത്താപ്പിന്റെ അപ്പോസ്തലനെന്ന് വി മുരളീധരൻ

കേരളത്തില്‍ അഴിമതിയൊന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്
സർക്കാർ ശ്രമിക്കുന്നത് ഫ്ലാറ്റ് ഉടമകളെ രക്ഷിക്കാൻ; പിണറായി ഇരട്ടത്താപ്പിന്റെ അപ്പോസ്തലനെന്ന് വി മുരളീധരൻ

കോട്ടയം: മരടില്‍ ക്രമക്കേട് നടത്തിയ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ.  ഫ്‌ളാറ്റ് ഉടമകളെ മുന്നില്‍ നിര്‍ത്തി നിര്‍മ്മാതാക്കളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്. മരട് വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടത്. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കെട്ടിടം പണിയാന്‍ അനുമതി നല്‍കിയവരെ പ്രോസിക്യൂട്ട് ചെയ്യണം. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റ് വേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നത് അഴിമതി മൂടിവയ്ക്കാനാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ കുറ്റക്കാരായ മുഴുവന്‍ ആളുകളെയും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. മരടും പാലാരിവട്ടവും അടക്കമുള്ള വിഷയങ്ങള്‍ മുമ്പിലുണ്ടായിട്ടും കേരളത്തില്‍ അഴിമതിയൊന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. അദ്ദേഹം ഇരട്ടത്താപ്പിന്റെ അപ്പോസ്തലനാണെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോടതിവിധി വന്നശേഷം ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തും. രാമജന്മഭൂമി വിഷയത്തില്‍ നിയമം കൊണ്ടുവരാത്തത് കോടതിയില്‍ കേസ് നടക്കുന്നതുകൊണ്ടാണ്. നിയമ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍  കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com