ഇബ്രാഹിംകുഞ്ഞിനായി പ്രത്യേക ചോദ്യങ്ങള്‍ തയാറാക്കി വിജിലന്‍സ്; ചോദ്യംചെയ്യല്‍ അടുത്തയാഴ്ച

റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഇബ്രാഹിംകുഞ്ഞിനെതിരെ മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം
ഇബ്രാഹിംകുഞ്ഞിനായി പ്രത്യേക ചോദ്യങ്ങള്‍ തയാറാക്കി വിജിലന്‍സ്; ചോദ്യംചെയ്യല്‍ അടുത്തയാഴ്ച

കൊച്ചി; പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിനായി അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയാറാക്കുന്നുണ്ട്. റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഇബ്രാഹിംകുഞ്ഞിനെതിരെ മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. മുന്‍ മന്ത്രിക്കൊപ്പം കിറ്റ്‌കോയിലേയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനിലേയും ചില ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തും.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നല്‍കും. മുന്‍ മന്ത്രി കഴിഞ്ഞ തവണ നല്‍കിയ മൊഴിയില്‍ നിരവധി പഴുതുകള്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയ ഗൂഡാലോചനയില്‍ ഇബ്രാഹിംകുഞ്ഞിന് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പഴുതുകളടച്ചുള്ള ചോദ്യം ചെയ്യല്‍ വേണം എന്നാണ്അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. ഇതിനെ തുടര്‍ന്നാണ് കരാര്‍ രേഖകളെല്ലാം വിശദമായി പരിശോധിച്ച് ചോദ്യാവലി തയ്യാറാക്കുന്നത്. 

കിറ്റ്‌കോയിലെയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനിലേയും ചില ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തീര്‍പ്പാക്കിയിരുന്നു. കേസില്‍ ഉദ്യോഗസ്ഥരുടേതടക്കമുള്ള ചില നിര്‍ണ്ണായക അറസ്റ്റുകള്‍ അടുത്തയാഴ്ച ഉണ്ടായേക്കും. അതേസമയം വിജിലന്‍സ് നോട്ടീസ് കിട്ടിയാല്‍ മുന്‍കൂര്‍ ജാമ്യത്തിനടക്കം ശ്രമിക്കുന്നതിനെക്കുറിച്ച് ഇബാഹിംകുഞ്ഞ് നിയമോപദേശം തേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com