ക്ലാസില്‍ മലയാളം പറഞ്ഞു; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം
കൊച്ചി: ക്ലാസില്‍ മലയാളം സംസാരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക കഠിനമായി മര്‍ദ്ദിച്ചു. പരാതിയെ തുടര്‍ന്ന് മൂന്ന് അധ്യാപകരുടെ സേവനം മാനേജ്‌മെന്റ് അവസാനിപ്പിച്ചു. പെരുമ്പിള്ളി അസീസി വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ ഒരു ഏജന്‍സി വഴി നിയമിച്ചിരുന്നവരാണ് അധ്യാപകര്‍.
കുട്ടിവീട്ടില്‍ ചെന്ന് വിവരം പറഞ്ഞപ്പോള്‍, വൈകീട്ട് രക്ഷിതാവ് സ്‌കൂളിലെത്തി അഡ്മിനിസ്‌ട്രേറ്ററോട് പരാതിപ്പെട്ടു. അധ്യാപിക കൂടി എത്തിയിട്ട് അന്വേഷിച്ച് നടപടിയെടുക്കാമെന്ന മറുപടിയാണ് നല്‍കിയത്. വ്യാഴാഴ്ച രാവിലെ രക്ഷിതാക്കള്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി.
അന്വേഷണം ആരംഭിച്ച പൊലീസ്, കുട്ടിയുമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംസാരിച്ചിട്ട് കേസെടുക്കാമെന്ന നിലപാടിലായിരുന്നു. സ്‌കൂളിലെത്തിയ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടു. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി സംസാരിച്ചു.കുട്ടിയെ മര്‍ദ്ദിച്ച അധ്യാപികയെ സ്കൂളിൽ പുറത്താക്കിയതായി സ്‌കൂള്‍ മാനേജരും പ്രിന്‍സിപ്പലും ശിശുക്ഷേമസമിതിയെ അറിയിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ