'ദ' ചേര്‍ക്കാത്തതിന് നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് വിവാദമായി; അവസാനം സ്വീകരിച്ച് യൂണിവേഴ്‌സിറ്റി കൊളജ്

പത്രികയില്‍ മത്സരിക്കുന്ന സ്ഥാനത്തിന് മുന്‍പ് 'ദ' എന്ന് ചേര്‍ത്തില്ല എന്നു പറഞ്ഞാണ് റിട്ടേണിങ് ഓഫീസര്‍ പത്രികകള്‍ തള്ളിയത്
'ദ' ചേര്‍ക്കാത്തതിന് നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് വിവാദമായി; അവസാനം സ്വീകരിച്ച് യൂണിവേഴ്‌സിറ്റി കൊളജ്

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കൊളജിലേക്ക് നടക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തള്ളിയ ആറ് നാമനിര്‍ദേശ പത്രികകള്‍ തിരിച്ചെടുക്കാന്‍ തീരുമാനം. പത്രികയില്‍ മത്സരിക്കുന്ന സ്ഥാനത്തിന് മുന്‍പ് 'ദ' എന്ന് ചേര്‍ത്തില്ല എന്നു പറഞ്ഞാണ് റിട്ടേണിങ് ഓഫീസര്‍ പത്രികകള്‍ തള്ളിയത്. സംഭവം വിവാദമായതോടെയാണ് അപ്പീല്‍ കമ്മിറ്റി തള്ളിയ പത്രികകള്‍ സ്വീകരിച്ചത്. 

എസ്എഫ്‌ഐയുടെ ഒരു പത്രികയും കെഎസ് യുവിന്റെ മൂന്ന് പത്രികകളും എഐഎസ്എഫിന്റെ രണ്ട് പത്രികകളുമാണ് ആദ്യം തള്ളിയത്. തുടര്‍ന്ന് കൊളജ് പ്രിന്‍സിപ്പല്‍ സി.സി. ബാബുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ കൊളെജിലെ അഞ്ച് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. വൈസ് ചെയര്‍മാര്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയന്‍ അംഗം, ആദ്യ വര്‍ഷം ബിരുദാനന്തര ബിരുദ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്കുള്ള മത്സരമാണ് പ്രതിസന്ധിയിലായത്. 

പത്രികതള്ളിയത് വിവാദമായതോടെ വെള്ളിയാഴ്ച വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ അഭിപ്രായം തേടി അപ്പീല്‍ കമ്മിറ്റിയും ചേര്‍ന്നു. എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനയിലെ ഓരോ സ്ഥാനാര്‍ത്ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഓരു സീല്‍ മാത്രമേയുള്ളൂ എന്ന് പറഞ്ഞും പത്രിക തള്ളിയിരുന്നു. ഇവയും സ്വീകരിച്ചു. അടുത്ത വെള്ളിയാഴ്ചയാണ് കേരള സര്‍വകലാശാലയിലെ കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com