സ്വത്ത് കൈക്കലാക്കിയത് അറിയാതിരിക്കാന്‍ മകന്‍ അമ്മയെ മാസങ്ങളോളം പൂട്ടിയിട്ടു; മതില്‍ചാടിക്കടന്ന് രക്ഷിച്ച് പൊലീസ്; അറസ്റ്റ്

അമ്മയെ മറ്റ് മക്കളേയോ ബന്ധുക്കളെയോ കാണിക്കാതെ വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു
സ്വത്ത് കൈക്കലാക്കിയത് അറിയാതിരിക്കാന്‍ മകന്‍ അമ്മയെ മാസങ്ങളോളം പൂട്ടിയിട്ടു; മതില്‍ചാടിക്കടന്ന് രക്ഷിച്ച് പൊലീസ്; അറസ്റ്റ്

ബാലരാമപുരം;സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി അമ്മയെ ഭക്ഷണവും ചികിത്സയും നല്‍കാതെ പൂട്ടിയിട്ട മകന്‍ അറസ്റ്റില്‍. ബാലരാമപുരം റസല്‍പുരം ശാന്തിപുരം പേരകത്ത് വീട്ടില്‍ ലളിത(75)യെയാണ് ഇളയമകന്‍ ജയകുമാറിനെ(45) മാസങ്ങളായി പൂട്ടിയിട്ടത്. സംഭവം അറിഞ്ഞെത്തിയ പൊലീസ് മതില്‍ചാടിക്കടന്നാണ് അമ്മയെ രക്ഷിച്ചത്. ജയകുമാറിനെ അറസ്റ്റ് ചെയ്തു. 

അമ്മയെ മറ്റ് മക്കളേയോ ബന്ധുക്കളെയോ കാണിക്കാതെ വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. കുടിവെള്ളം പോലും കിട്ടാതെ പുഴുവരിച്ച നിലയിലായിരുന്നു ലളിത. ഗുരുതരാവസ്ഥയിലുള്ള ഇവരെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ലളിചയുടെ നിലവിളി കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മറ്റ് മക്കളെ വിവരം അറിയിച്ചു. രണ്ട് പെണ്‍മക്കളും മറ്റൊരു മകനും അമ്മയെ കാണണമെന്നും ആവശ്യപ്പെട്ടെങ്കിലും ജയകുമാര്‍ അനുവദിച്ചില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇയാളോട് സംസാരിച്ചെങ്കിലും അമ്മയെ പുറത്തിറക്കില്ല എന്ന നിലപാടില്‍ ഇയാള്‍ ഉറച്ചുനിന്നു. തുടര്‍ന്നാണ്  പൊലീസ് എത്തിയത്. 

സ്വത്തുക്കള്‍ കൈക്കലാക്കിയത് അറിയാതിരിക്കാന്‍ വേണ്ടിയാണ് ഇയാള്‍ അമ്മയെ തടവിലാക്കിയത്. മറ്റ് മക്കള്‍ക്കു കൂടി അവകാശപ്പെട്ട അമ്മയുടെ പേരിലുണ്ടായിരുന്നു 30 സെന്റ് സ്ഥലവും വീടും ബാങ്ക് അക്കൗണ്ടിലുള്ള 14 ലക്ഷവും രൂപയും ജയകുമാര്‍ കൈക്കലാക്കിയിരുന്നു. ഇത് ആരും അറിയാതിക്കാന്‍ വേണ്ടിയാണ് മറ്റ് മക്കളില്‍ നിന്ന് അമ്മയെ മാറ്റി നിര്‍ത്തിയത്. തട്ടിയെടുത്ത സ്വത്ത് വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com