തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഐഎഎസ് പദവി രാജിവെച്ച കണ്ണന്‍ ഗോപിനാഥനെയും സിപിഎം പരിഗണിക്കുന്നതായി സൂചന. കണ്ണന്‍ ഗോപിനാഥന് പുറമേ എം വിജയകുമാര്‍, വി ശിവന്‍കുട്ടി, കരകൗരശല വികസ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍, തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എന്നിവരുടെ പേരുകളുമാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പറഞ്ഞു കേള്‍ക്കുന്നത്. നിലവില്‍ മൂന്നാം സ്ഥാനത്താണെങ്കിലും വിജയപ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് സിപിഎം.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥന്‍ രാജിവച്ചത്. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21-നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ബുധനാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിശ്ചയിക്കും.സംസ്ഥാന നേതൃത്വവുമായി ജില്ലാ നേതൃത്വം ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനത്തെക്കാള്‍ 2836 വോട്ടിന്റെ ഭൂരിപക്ഷമേ ശശിതരൂരിന് ഉണ്ടായിരുന്നുളള്ളൂ. അതുകൊണ്ട് ജയസാധ്യതയുള്ള ആളെ കണ്ടെത്തണമെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസിന് മുന്നില്‍. കെ മോഹന്‍കുമാര്‍,എന്‍ പീതാംബരക്കുറുപ്പ്,നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ ചര്‍ച്ചകളിലുണ്ട്. സഹോദരി മല്‍സരിക്കേണ്ടതില്ലെന്ന് മുരളിയും മത്സരിക്കാന്‍ താനില്ലെന്ന് പത്മജ വേണുഗോപാലും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കണമെന്നാണ് ബിജെപി ജില്ലാകമ്മിറ്റി ആവശ്യപ്പെടുന്നതെങ്കിലും മത്സരിക്കാനില്ല എന്ന നിലപാടിലാണ് കുമ്മനം രാജശേഖരന്‍. പുതിയ ആളുകള്‍ വരട്ടെയെന്നാണ് കുമ്മനം രാജശേഖരന്റെ നി്‌ലപാട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ