വീട്ടമ്മയുടെ നഗ്‌നദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി വിദേശത്തുള്ള ഭര്‍ത്താവിന് ; കുറ്റവാളിയെ കണ്ടെത്തിയപ്പോള്‍ വീട്ടുകാരും പൊലീസും ഞെട്ടി

വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവരെ ഉടന്‍ തന്നെ കണ്ടെത്തിയെങ്കിലും രഹസ്യകാമറ മുറിയില്‍ ഒളിപ്പിച്ചത് ആരെന്ന കാര്യം മാത്രം കണ്ടെത്താനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് : വീട്ടമ്മയുടെ നഗ്‌നദൃശ്യങ്ങള്‍ വിദേശത്തുള്ള ഭര്‍ത്താവിന് ലഭിച്ച സംഭവത്തിലെ കുറ്റവാളിയെ കണ്ടെത്തിയപ്പോള്‍ വീട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടി. കോഴിക്കോട് നഗരത്തിലെ ഒരു വീട്ടമ്മയുടെ നഗ്നദൃശ്യങ്ങളാണ് വിദേശത്തുള്ള ഭര്‍ത്താവിന് വാട്‌സ് ആപ്പ് വഴി ലഭിച്ചത്. കിടപ്പുമുറിയില്‍ വീട്ടമ്മ വസ്ത്രം മാറുന്നതിന്റെ ഒളികാമറ ദൃശ്യമാണ് ലഭിച്ചത്. 

എന്നാല്‍ ആരാണ് ഒളികാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചില്ല. പുറത്തു നിന്നുള്ളവര്‍ ആരും വീട്ടിലെ മുറിയില്‍ വന്നിട്ടില്ലെന്ന് ഭാര്യയും വീട്ടുകാരും ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് വിദേശത്തിരുന്ന് വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവരെ ഉടന്‍ തന്നെ കണ്ടെത്തിയെങ്കിലും രഹസ്യകാമറ മുറിയില്‍ ഒളിപ്പിച്ചത് ആരെന്ന കാര്യം മാത്രം കണ്ടെത്താനായില്ല. 

ഇതോടെ പൊലീസ് സംഘം വീഡിയോ ദൃശ്യം പരിശോധിച്ച് മുറിയില്‍ കാമറ ഇരിക്കുന്ന ഭാഗവും കാമറയുടെ ആംഗിളും പരിശോധിച്ചു. അപ്പോഴാണ് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടത്തിയത്. കിടപ്പുമുറിയിലെ ചുമരില്‍ സ്ഥാപിച്ച ടിവിയാണ് വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യം ചിത്രീകരിച്ചത്. ഭര്‍ത്താവ് വിദേശത്തുനിന്ന് അവധിക്കു വന്നപ്പോള്‍ മുറിയിലെ എല്‍.ഇ.ഡി ടിവി മാറ്റി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ടിവി സ്ഥാപിച്ചിരുന്നു. ഇതില്‍ ലോഗിന്‍ ചെയ്ത് സ്‌കൈപ് വഴി വീട്ടമ്മ വീഡിയോ കോള്‍ ചെയ്തിട്ടുമുണ്ട്. 

ടിവിയുടെ സ്‌ക്രീന്‍ ഓഫ് ആയിരുന്നുവെങ്കിലും ക്യാമറ പ്രവര്‍ത്തിച്ചിരുന്നത് വീട്ടമ്മയോ വീട്ടുകാരോ ശ്രദ്ധിച്ചിരുന്നില്ല. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഹാക്ക് ചെയ്തവര്‍ക്കാണ് ടിവി റെക്കോര്‍ഡ് ചെയ്ത നഗ്‌നദൃശ്യങ്ങള്‍ ലഭിച്ചത്. നിലവില്‍ ഓണ്‍ലൈന്‍ സംവിധാനമുള്ള പല ഉപകരണങ്ങളും ഓഫ് ചെയ്തുകഴിഞ്ഞാല്‍ പ്ലഗ് ഊരിയ ശേഷം ബാറ്ററിയുണ്ടെങ്കില്‍ അതും അഴിച്ചുമാറ്റിയിടേണ്ട അവസ്ഥയാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com