മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്ത് ലീഗും ബിജെപിയും തമ്മിലാണ് മത്സരമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. മണ്ഡലം പിടിക്കാന്‍ പ്രധാന പോരാട്ടം നടക്കുന്നത് ലീഗും ബിജെപിയും തമ്മിലാണ്. സിപിഎം മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് സിപിഎമ്മും ബിജെപിയും തമ്മിലാണ് രണ്ടാം സ്ഥാനത്തിനായി മത്സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് എംസി കമറുദ്ദീനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കമറുദ്ദീന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നേതൃതലത്തില്‍ നേരത്തെ ധാരണയായിരുന്നെങ്കിലും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എതിര്‍പ്പുന്നയിച്ചു രംഗത്തുവന്നതോടെ പ്രഖ്യാപനം നീളുകയായിരുന്നു. ഇന്നു വീണ്ടും നേതൃയോഗം ചേര്‍ന്നാണ് കമറുദ്ദീനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലത്തിന്റെ ചുമതല പികെ കുഞ്ഞാലിക്കുട്ടിക്കാണ്.
മുതിര്‍ന്ന നേതാവ് എന്നതും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും കണക്കിലെടുത്താണ് കമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കുന്നതെന്ന് യോഗത്തിനു ശേഷം നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികള്‍ക്കും ഏറ്റവും സ്വീകാര്യനായ നേതാവാണ് കമറുദ്ദീന്‍. കഴിഞ്ഞ തവണത്തേക്കാള്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കാനാവുമെന്ന് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം സി.എച്ച്.കുഞ്ഞമ്പുവിനെ മത്സരരംഗത്തിറക്കി മഞ്ചേശ്വരം പിടിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. മഞ്ചേശ്വരം സിപിഎം തിരിച്ചുപിടിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.
മഞ്ചേശ്വരത്ത് സിപിഎം അല്ല ബിജെപിയാണ് മുഖ്യ എതിരാളിയെന്ന് കമറുദ്ദീന്‍ മാധ്യമങ്ങളോടു പറഞ്ഞു. സിപിഎം ഇവിടെ മൂന്നാം സ്ഥാനത്താണ്. ആര്‍എസ്എസിനും ബജരംഗ് ദളിനും മറ്റുമെല്ലാമുള്ള പോരാട്ടത്തിന്റെ ഭാഗമാണ് സ്ഥാനാര്‍ഥിത്വം. ലീഗില്‍ തനിക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ കണക്കാക്കുന്നില്ല. സ്ഥാനാര്‍ഥിയെ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഒറ്റക്കെട്ടായാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുകയെന്ന് കമറുദ്ദീന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ