'പടക്കങ്ങളുടെ കൂമ്പാരം; കിലോ കണക്കിന് ലഡു'; ആത്മവിശ്വാസത്തിന്റെ പാരമ്യത്തില്‍ ഒരുക്കിയ വന്‍ വിജയസന്നാഹങ്ങള്‍ പാഴായി; നിരാശയില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

54 വര്‍ഷമായി തങ്ങളുടെ പ്രിയനേതാവ് കെഎം മാണി കാത്തുസൂക്ഷിച്ച പാലാ മണ്ഡലം കൈവിട്ടുപോയ നിരാശയിലാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
'പടക്കങ്ങളുടെ കൂമ്പാരം; കിലോ കണക്കിന് ലഡു'; ആത്മവിശ്വാസത്തിന്റെ പാരമ്യത്തില്‍ ഒരുക്കിയ വന്‍ വിജയസന്നാഹങ്ങള്‍ പാഴായി; നിരാശയില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പാലാ: 54 വര്‍ഷമായി തങ്ങളുടെ പ്രിയനേതാവ് കെഎം മാണി കാത്തുസൂക്ഷിച്ച പാലാ മണ്ഡലം കൈവിട്ടുപോയ നിരാശയിലാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുന്‍പ് പരസ്പരം തമ്മിലടിച്ചപ്പോഴും ശക്തമായ മത്സരം വന്നപ്പോഴും പാലാക്കാര്‍ മാണി സാറിനെ കൈവിട്ടിരുന്നില്ല. മാണി സാറിന്റെ അഭാവത്തില്‍ മണ്ഡലം പാര്‍ട്ടിയെ വിടില്ലെന്ന് തന്നെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം. അതുകൊണ്ട് ഉറച്ച വിജയപ്രതീക്ഷയില്‍ വിപുലമായ പരിപാടികളാണ് പാലായില്‍ ആസൂത്രണം ചെയ്തത്. 

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനും മുന്‍പേ എംഎല്‍എ ജോസ് ടോമിന് അഭിവാദ്യമര്‍പ്പിച്ച് നഗരത്തില്‍ നൂറ് കണക്കിന് പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. നിയുക്ത എംഎല്‍എയ്ക്ക് ആദ്യസ്വീകരണമൊരുക്കുന്നതിനായി വന്‍ പരിപാടികളാണ് സംഘടിപ്പിച്ചത.് ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ലഡു കരുതിവെച്ചതും പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിരുന്ന പരിധിവിട്ട ആത്മവിശ്വാസത്തിന്റെ ഭാഗമായിട്ടായിരുന്നു. 

വെള്ളപ്പാട് ബൂത്തിലെ കേരള കോണ്‍ഗ്രസുകാരാണ് ഫലപ്രഖ്യാപനം പുറത്തു വരുന്നതിനും മുന്‍പേ ജോസ് ടോമിന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ലക്‌സ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. നവംബര്‍ 30ന് നടക്കേണ്ട  കേരള സെക്യൂരിറ്റ് സ്റ്റാഫ് യൂണയന്‍ എന്ന കേരള കോണ്‍ഗ്രസ് പോഷക സംഘടനയുടെ സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ ജോസ് ടോം എം.എല്‍.എ എന്നാണ് രേഖപ്പെടുത്തിയത്.

വിജയം ഉറപ്പാക്കിയതിനു പിന്നാലെ വിജയഗാനവും കേരള കോണ്‍ഗ്രസുകാര്‍ റെക്കോഡ് ചെയ്തിരുന്നു. ഫലം വരുന്നതിന് മുന്‍പ് അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.'അപ്പോഴേ പറഞ്ഞില്ലേ തോറ്റീടും തോറ്റീടൂന്ന്. ഇടതന്‍മാര്‍ തോറ്റീടൂന്ന്'  ഇങ്ങനെ തുടങ്ങുന്നതായിരുന്നു വിജയഗാനം. ഇതൊന്നും പോരാത്തതിന് ലഡ്ഡും പടക്കവുമൊക്കെ ശേഖരിച്ചാണ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലെത്തിയത്. എന്നാല്‍ മാണി സി കാപ്പന്‍ മുന്നേറ്റം തുടര്‍ന്നതോടെ അഞ്ചാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകരില്‍ പലരും നിരാശരായി വീടുകളിലേക്കു മടങ്ങി.

കേരള കോണ്‍ഗ്രസുകാര്‍ വാങ്ങിയ ലഡ്ഡുവും പടക്കവുമൊക്കെ പകുതി വിലയ്ക്കു നല്‍കിയാല്‍ താന്‍ വാങ്ങിക്കാമെന്ന പ്രതികരണവുമായി മാണി സി കാപ്പനും രംഗത്തെത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com