പാലായെ ഞെട്ടിച്ച് മാണി സി കാപ്പന്റെ കുതിപ്പ്; എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നില്‍, ലീഡ് 3000 കടന്നു

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് നിലയില്‍ കുതിപ്പ്
പാലായെ ഞെട്ടിച്ച് മാണി സി കാപ്പന്റെ കുതിപ്പ്; എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നില്‍, ലീഡ് 3000 കടന്നു

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് നിലയില്‍ കുതിപ്പ്. 3326 വോട്ടിനാണ് മാണി സി കാപ്പന്‍ ഇപ്പോള്‍ മുന്നിലുള്ളത്. ആറ് പഞ്ചായത്തുകളില്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ യുഡിഎഫിനെ ഞെട്ടിക്കുന്ന കുതിപ്പാണ് മാണി സി കാപ്പന്‍ നടത്തിയിരിക്കുന്നത്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. യുഡിഎഫിന്റെ നാല് ശക്തികേന്ദ്രങ്ങളിലും ജോസ് ടോമിന് കാലിടറി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പനൊപ്പം നിന്ന തലനാട്, തലപ്പലം പഞ്ചായത്തുകള്‍ ഇത്തവണയും എല്‍ഡിഎഫിനൊപ്പം നിന്നു. 

യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നേടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. ഇവിടെ മാണി സി കാപ്പന്‍ 751വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. 

വലിയ മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചായത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്.  കേരള കോണ്‍ഗ്രസും കോണ്‍ഗ്രസുമാണ് രാമപുരത്തെ ഏറ്റവും വലിയ രാഷ്ട്രായ കക്ഷികള്‍. യുഡിഎഫിന്റെ മറ്റൊരു ശക്തിപ്രദേശമായ കടനാട്ടില്‍ 870 വോട്ടിന്റെ ഭൂരിപക്ഷമാണാ് മാണി സി കാപ്പന്‍ നേടിയിരിക്കുന്നത്. 

കെഎം മാണിയല്ലായിരുന്നു തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ മുമ്പേ ജയിക്കുമായിരുന്നുവെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയോട് വിരോധമുള്ളവരുടെ ഒരുവിഭാഗം കേരള കോണ്‍ഗ്രസ് അണികളുടെയും ബിഡിജെഎസിന്റെയും വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ അവകാശപ്പെട്ടു. രാമപുരത്ത് ബിജെപിയും എല്‍ഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചു. രാമപുരത്ത് തനിക്ക് കിട്ടിയത് യുഡിഎഫ് വോട്ടുകളാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com