മകന്റെ പേരില്‍ കോടികളുടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി; കള്ളപ്പണ ഇടപാടുകള്‍; ടിഒ സൂരജിന് കുരുക്ക് മുറുകുന്നു

പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടിഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്
മകന്റെ പേരില്‍ കോടികളുടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി; കള്ളപ്പണ ഇടപാടുകള്‍; ടിഒ സൂരജിന് കുരുക്ക് മുറുകുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടിഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്. കൂടുതല്‍ തെളിവുകള്‍ ചേര്‍ത്ത് വിജിലന്‍സ് പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 

പാലം നിര്‍മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങി. കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നു. വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാലം അഴിമതിയില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് വിജിലന്‍സിന്റെ പുതിയ സത്യവാങ്മൂലം. 

പാലത്തിന്റെ നിര്‍മാണം നടന്ന 2012-2014 കാലത്ത് ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്. മൂന്ന് കോടി 30 ലക്ഷം രൂപയാണ് ഇതിനായി സൂരജ് നല്‍കിയത്. ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്‍കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തിലുണ്ട്. 

സ്വത്തുക്കള്‍ മകന്റെ പേരിലാണ് സൂരജ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014 ഒക്ടോബര്‍ ഒന്നിനാണ് രജിസ്‌ട്രേഷന്‍ നടന്നത്. ഈ പണം എവിടെ നിന്ന് ലഭിച്ചു എന്ന് വ്യക്തമാക്കുന്നതില്‍ സൂരജ് പരാജയപ്പെട്ടു എന്ന് വിജിലന്‍സ് പറയുന്നു. പാലം കരാറുകാരില്‍ നിന്ന് സൂരജ് കോഴ വാങ്ങി എന്ന് തെളിയിക്കുന്നതിനാണ് വിജിലന്‍സ് സത്യവാങ്മൂലം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 

മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് പാലം അഴിമതിയിലുള്ള പങ്ക് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്. സൂരജിനെ രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോഴും അഴിമിതിയില്‍ ഇബ്രാഹിം കുഞ്ഞിന് ഗുഢ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് ആവര്‍ത്തിച്ച് മൊഴി നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അത് ഏതൊക്കെ തലത്തിലാണെന്നും പ്രാഥമികമായി വിവരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ടാണ് സത്യവാങ്മൂലത്തിലൂടെ വിജിലന്‍സ് നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com