സര്‍ക്കാരിനു തിരിച്ചടി; പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക്, കുറ്റപത്രം റദ്ദാക്കി, അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വെന്ന് ഹൈക്കോടതി 

രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന എഫ്‌ഐആറില്‍ തന്നെ വ്യക്തമാണ്. സിപിഎമ്മിന് ഇതിലുള്ള  പങ്ക് തള്ളിക്കളയാനാവില്ല
കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും
കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടു. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പൊലീസ് നല്‍കിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി കുറ്റപ്പെടുത്തി.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്, കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയത്. 

പ്രതികളെ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ടുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടത്. സാക്ഷികള്‍ പറഞ്ഞ കാര്യങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം പൊലീസ് കല്‍പ്പിച്ചിട്ടില്ല. ഫൊറന്‍സിക് സര്‍ജന്റെ മൊഴി പൊലീസ് യഥാസമയം രേഖപ്പെടുത്തിയിട്ടില്ല. ഈ കുറ്റപത്രം വച്ചുകൊണ്ടു വിചാരണ നടത്തിയാല്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെടില്ലെന്ന കോടതി നിരീക്ഷിച്ചു.

കൃത്യം ചെയ്ത ശേഷം പ്രതികള്‍ സിപിഎം ഓഫിസിലേക്കാണ് പോയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയോയെന്ന് കോടതി ആരാഞ്ഞു. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന എഫ്‌ഐആറില്‍ തന്നെ വ്യക്തമാണ്. സിപിഎമ്മിന് ഇതിലുള്ള  പങ്ക് തള്ളിക്കളയാനാവില്ല. കേസിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com