കോട്ടയം: സ്വത്തുതർക്കത്തെ തുടർന്ന് ജ്യേഷ്ഠനെ അനുജൻ കല്ലെറിഞ്ഞു കൊലപ്പെടുത്തിയെന്ന് കേസ്. പാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരിൽ 78വയസ്സുള്ള കുട്ടപ്പൻ എന്നയാളാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ മോഹനൻ (55) പിടിയിലായി.
ക്യാന്‍സര്‍ രോഗിയായ മോഹനന്‍ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഇയാള്‍ വിളക്കുമാടത്തുള്ള തറവാട്ടിലാണ് താമസിച്ചിരുന്നത്. തറവാടിനോട് ചേർന്ന സ്ഥലം വീതം വയ്ക്കുന്നതു സംബന്ധിച്ച് സഹോദരന്മാർക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഇതിനോട് ചേർന്നാണ് കുട്ടപ്പൻ കൃഷി ചെയ്തിരുന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കുട്ടപ്പൻ കൃഷിസ്ഥലത്തേക്ക് എത്തിയപ്പോൾ മോഹനനുമായി വാക്കേറ്റമുണ്ടായി. കത്തിയുമായി ആക്രമിക്കാൻ ചെന്നപ്പോൾ ജേഷ്ഠനെ കല്ലുകൊണ്ട് എറിഞ്ഞുവീഴ്ത്തുകയായിരുന്നു മോഹനൻ. കുഴഞ്ഞുവീണ കുട്ടപ്പനെ മോഹനനും വീട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തും മുൻപേ കുട്ടപ്പൻ മരിച്ചു.
ആറ് മാസം മുൻപ് മോഹനന്റെ സ്കൂട്ടർ തീവച്ച് നശിപ്പിച്ച സംഭവത്തിലും കേസ് നിലനിൽക്കുന്നുണ്ട്. മോഹനന്റെ വളർത്തുനായയെ കുട്ടപ്പൻ വെട്ടിക്കൊന്നതായും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ചോദ്യം ചെയ്താണ് ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ