കൊല്ലം: നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത യുവതിക്കും ഗർഭിണിയായ മറ്റൊരു യുവതിക്കും കൊറോണ വൈറസ് ബാധ. ഇരുവരും കൊല്ലം ജില്ലയിലാണ്. തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ യുവതിയടക്കം രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നിന്ന് 157 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തബ്‌ലീഗ് സമ്മേളനത്തിന് പോയി മുംബൈ വഴി 24ന് മടങ്ങിയെത്തിയ പുനലൂർ വാളക്കോട് സ്വദേശിനിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവർ ഭർത്താവുമൊത്തു കഴിഞ്ഞ ദിവസം ബൈക്കിൽ പോയതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് വീട്ടിൽ ആരോഗ്യ വകുപ്പ് അധികൃതർ എത്തി പാരിപ്പള്ളിയിലേക്കു മാറ്റുകയായിരുന്നു. ഇവരുടെ ഭർത്താവിനെ നിരീക്ഷണത്തിലാക്കി.
കടയ്ക്കൽ ഇട്ടിവ വെളിന്തറ സ്വദേശിയായ 26കാരിയാണു രണ്ടാമത്തെയാൾ. ഇവർ ഒന്നര മാസം ഗർഭിണിയാണ്. കഴിഞ്ഞ 20നാണു ഭർത്താവുമൊത്തു ഖത്തറിൽ നിന്ന് എത്തിയത്. അന്നു മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സ്രവത്തിന്റെ പരിശോധനാ ഫലം ഇന്നാണു വന്നത്. ഭർത്താവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, ഭർതൃ സഹോദരൻ എന്നിവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ