കള്ള വാറ്റ് സംഘങ്ങൾ സജീവം; ആലപ്പുഴയിൽ മൂന്ന് പേർ പിടിയിൽ
ആലപ്പുഴ: ലോക്ക്ഡൗൺ കാലത്ത് മദ്യ ശാലകൾ അടച്ചതോടെ വ്യാജ വാറ്റ് സംഘങ്ങൾ സജീവം. ആലപ്പുഴ നഗരത്തിന് സമീപമുള്ള കൈതവനയിൽ നിന്ന് കള്ള വാറ്റ് സംഘത്തെ പിടികൂടി. മൂന്ന് പേരടങ്ങുന്ന സംഘത്തെ സൗത്ത് പൊലീസാണ് പിടികൂടിയത്. അരവിന്ദ്, അനന്തു, ജിതിൻ ലാൽ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരിൽ നിന്ന് 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
നേരത്തെ തൃശൂര്‍- ഇരിങ്ങാലക്കുട റെയ്ഞ്ച് എക്‌സൈസ് സംഘങ്ങള്‍ നടത്തിയ റെയ്ഡില്‍ 400 ലിറ്റര്‍ വാഷ്, 50 കിലോ ശര്‍ക്കര, രണ്ടര ലിറ്റര്‍ സ്പിരിറ്റ്, മൂന്ന് ആമകള്‍, വാറ്റ് ഉപകരണങ്ങള്‍, പൈനാപ്പിള്‍ എസന്‍സ് എന്നിവ പിടിച്ചെടുത്തിരുന്നു.
മറ്റൊരു റെയ്ഡില്‍ 200 ലിറ്റര്‍ കോട പിടിച്ചെടുത്തു നശിപ്പിച്ചു. കോടാലി സ്വദേശി ആലപ്പുഴക്കാരന്‍ ഷാനുവിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച വലിയ കുഴിയില്‍ 200 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാരലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കോട. കോണ്‍ക്രീറ്റ് സ്‌ലാബ് ഉപയോഗിച്ച് മറച്ച് മണ്ണിട്ട് മൂടി ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലരയോടെ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എംആര്‍ മനോജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം ഇടുക്കിയിലെ രാജകുമാരിയില്‍ ഏലത്തോട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചിരുന്നു. ജാറുകളില്‍ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രാജകുമാരി വാതുകാപ്പില്‍ ഏലതോട്ടത്തിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് വ്യാജ ചാരായ നിര്‍മാണം നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ