മരുന്നില്ല; പുറത്തിറങ്ങാന്‍ പറ്റില്ല, വൃദ്ധദമ്പതികള്‍ വിളിച്ചത് ഫയര്‍ ഫോഴ്‌സിനെ; എറണാകുളത്ത് നിന്ന് നിലമ്പൂരിലേക്ക് മരുന്നുമായി തീവേഗത്തില്‍ പറന്നെത്തി സേന

ലോക്ക്ഡൗണ്‍ കാരണം അവശ്യമരുന്നു കിട്ടാന്‍ വഴിയില്ലാതെ വലഞ്ഞ നിലമ്പൂരിലെ വൃദ്ധ ദമ്പതികള്‍ക്ക് എറണാകുളത്ത് നിന്ന് മരുന്ന് എത്തിച്ച് ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ്
മരുന്നില്ല; പുറത്തിറങ്ങാന്‍ പറ്റില്ല, വൃദ്ധദമ്പതികള്‍ വിളിച്ചത് ഫയര്‍ ഫോഴ്‌സിനെ; എറണാകുളത്ത് നിന്ന് നിലമ്പൂരിലേക്ക് മരുന്നുമായി തീവേഗത്തില്‍ പറന്നെത്തി സേന

കൊച്ചി: ലോക്ക്ഡൗണ്‍ കാരണം അവശ്യമരുന്നു കിട്ടാന്‍ വഴിയില്ലാതെ വലഞ്ഞ നിലമ്പൂരിലെ വൃദ്ധ ദമ്പതികള്‍ക്ക് എറണാകുളത്ത് നിന്ന് മരുന്ന് എത്തിച്ച് ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ്. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ചുങ്കത്തറയിലുള്ള വൃദ്ധ ദമ്പതികള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ കൊറോണക്കാലത്തെ സേവനത്തെക്കുറിച്ചറിയുന്നത്. ഉടന്‍ 101 ല്‍ വിളിച്ചപ്പോള്‍ എറണാകുളം ഗാന്ധിനഗര്‍ സ്‌റ്റേഷനിലേക്ക് മരുന്നെത്തിക്കാമെന്ന് ഫോണെടുത്തയാള്‍ ഉറപ്പുനല്‍കി. രാവിലെ പതിനൊന്നരയോടെ മരുന്ന് ഗാന്ധിനഗര്‍ ഫയര്‍ സ്‌റ്റേഷനില്‍ എത്തി. ഉടന്‍ തന്നെ അവിടെയുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ബിജോയ് കെ. പീറ്റര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി. എസ്. ശ്യാംകുമാര്‍, എ. പി. ഷിഫിന്‍ എന്നിവര്‍ ജീപ്പുമായി നിലമ്പൂരിലേക്ക്. 

ജീപ്പ് പുറപ്പെട്ടപ്പോഴേക്കും ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ എ. ഉണ്ണികൃഷ്ണന്‍ നിലമ്പൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് വാട്‌സാപ്പ് വഴി മരുന്ന് എത്തിക്കേണ്ടവരുടെ മേല്‍വിലാസം അയച്ചുനല്‍കുന്നു. നിലമ്പൂര്‍ ഫയര്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ അഡ്രസിലുള്ള ദമ്പതികളുടെ വീട് കണ്ടെത്തി. ഉച്ചഭക്ഷണത്തിന് പോലും  എവിടെയും നിര്‍ത്താതെ  മൂന്നരയോടെ മരുന്നുമായി ജീപ്പ് നിലമ്പൂരിലെത്തി.

 ഉടന്‍ നിലമ്പൂര്‍ സ്‌റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു സംഘം മരുന്നുമായെത്തിയവര്‍ക്ക് വഴികാണിക്കുന്നു. നാലുമണിയോടെ ചുങ്കത്തറ കുറ്റിമുണ്ടയിലെ രണ്ടു വീടുകളിലുള്ള രോഗികള്‍ക്കുള്ള മരുന്ന് കൈമാറുന്നു. ചുങ്കത്തറ രാമച്ചംപാടംത്തെ വിലങ്ങാട്ട് സേവ്യര്‍, ഭാര്യ ഏലിയാമ്മ സേവ്യര്‍, കുറ്റിമുണ്ട മരിയസദനത്തില്‍ കോട്ടപ്പറമ്പില്‍ ജേക്കബ് എന്നിവര്‍ക്കാണ് മരുന്നെത്തിച്ചു നല്‍കിയത്. ലോക്ക്ഡൗണില്‍ അതിവേഗം മരുന്ന് എത്തിച്ചു നല്‍കിയ ഫയര്‍ ഫോഴ്‌സിന് നന്ദി അര്‍പ്പിക്കുകയാണിവര്‍.

ലോക്ക്ഡൗണ്‍ കാരണം അത്യാവശ്യ മരുന്നുകള്‍ക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നവര്‍ക്ക് 101 ല്‍ വിളിച്ചാല്‍ സേവന സന്നദ്ധരായ ഫയര്‍ സര്‍വീസിന്റെ സേവനം ലഭ്യമാക്കുമെന്ന് ഡയക്ടര്‍ ജനറല്‍ അറിയിച്ചിരുന്നു. നിലമ്പൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എ. എസ്. പ്രദീപ്, കെ. മനേഷ്, എം. കെ. സത്യപാലന്‍ എന്നിവരാണ് മരുന്ന് ദൂതര്‍ക്ക് വഴികാട്ടിയായി ഉദ്യമത്തില്‍ പങ്കാളികളായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com