'ഉളളിയേരി പഞ്ചായത്ത് വേറെ ലെവലാണ്', ആപ്പിന് പിന്നാലെ 'പുസ്തകച്ചങ്ങാതി', എംടിയും മുകുന്ദനും മാധവിക്കുട്ടിയും വീടുകളിലെത്തും

പഞ്ചായത്ത് പരിധിയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ എത്തിക്കുന്ന 'പുസ്തകച്ചങ്ങാതി' പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു
'ഉളളിയേരി പഞ്ചായത്ത് വേറെ ലെവലാണ്', ആപ്പിന് പിന്നാലെ 'പുസ്തകച്ചങ്ങാതി', എംടിയും മുകുന്ദനും മാധവിക്കുട്ടിയും വീടുകളിലെത്തും

കോഴിക്കോട്: കോവിഡിനെ സംബന്ധിച്ച തെറ്റായ വിവരങ്ങളില്‍ വീണുപോകാതിരിക്കാന്‍ സ്വന്തമായി ആപ്പ് വികസിപ്പിച്ചതിന് പിന്നാലെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസിക ഉല്ലാസത്തിന് പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ചും ഉളളിയേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ എത്തിക്കുന്ന 'പുസ്തകച്ചങ്ങാതി' പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുകാവില്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ 343 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അസഹ്യമായ ചൂടും പുറം ലോകവുമായി ബന്ധമില്ലാത്ത സാഹചര്യവും പലര്‍ക്കും മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നുണ്ട്. ഇന്റര്‍നെറ്റാണ് ഏവരുടേയും പ്രധാന ആശ്രയം. ഈ സാഹചര്യത്തിലാണ് പുതുശീലങ്ങളിലേക്ക് വഴി മാറാന്‍ പഞ്ചായത്ത് അവസരമൊരുക്കുന്നത്.

പുസ്തക വായന ശീലമാക്കാനുള്ള അവസരമായി പലരും ഇതിനെ കാണുന്നതായി പഞ്ചായത്ത്  പ്രസിഡന്റ് പറഞ്ഞു. എം ടി യുടെയും മാധവിക്കുട്ടിയുടെയും എം മുകുന്ദന്റെയും ഉള്‍പ്പെടെ മലയാള സാഹിത്യ ലോകത്തേക്കുള്ള ചുവടുവയ്പാണ് പലര്‍ക്കും ഈ അവസരം.

നിരീക്ഷണത്തിലുള്ള മുഴുവന്‍ പേരുടെയും വീടുകളില്‍ ദ്രുതകര്‍മസേനയുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒരുതരത്തിലും പ്രയാസം ഉണ്ടാവാതെ നോക്കാന്‍ പഞ്ചായത്ത് ജാഗ്രതയോടെ  ഇടപെടുമെന്ന് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍  പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com