കോവിഡ് കാലത്തെ 'അജ്ഞാത ജീവി' വ്യാജ പ്രചാരണം; തെറ്റിദ്ധാരണ പരത്തിയാൽ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പുറത്തിറാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പി നൽകി. വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മോഷ്ടാവ്, അജ്ഞാത ജീവി തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം പ്രചാരണങ്ങള്‍ ഏറെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആളുകളെ ഭയപ്പെടുത്തി കൂട്ടമായി പുറത്തിറക്കാന്‍ ശ്രമിക്കുന്ന സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം മനസിലാക്കി ശക്തമായി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ കുന്നംകുളത്ത് അജ്ഞാത ജീവിയിറങ്ങിയെന്ന് കാട്ടി ചില ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ പേരില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും പൊലീസിന് തലവേദനയായി. വ്യാജ പ്രചാരണം നടത്തി ജനങ്ങളെ വീടിന് പുറത്തിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ