പൊലീസുകാരേ, നിങ്ങള്‍ കൊറോണയേക്കാള്‍ ഭീകരരാവരുത്, പ്ലീസ്..; ദുരനുഭവം, കുറിപ്പ്

പൊലീസുകാരേ, നിങ്ങള്‍ കൊറോണയേക്കാള്‍ ഭീകരരാവരുത്, പ്ലീസ്..; ദുരനുഭവം, കുറിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊറോണ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ തന്നെ തന്നെ, പൊലീസ് അമിതാധികാരം പ്രയോഗിക്കുന്നതായ പരാതികളും ഉയര്‍ന്നുവരുന്നുണ്ട്. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി തന്നെ ഇത്തരം സംഭവങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. എന്നാല്‍ വിവേചനമില്ലാതെ പൊലീസ് അധികാരപ്രയോഗം തുടരുക തന്നെയാണ് എ്ന്നു വ്യക്തമാക്കുന്ന അനുഭവം പങ്കുവയ്ക്കുകയാണ് ഡോ. മനോജ് വെള്ളനാട് ഈ കുറിപ്പില്‍. ഭക്ഷണത്തിന്റെ അലര്‍ജി മൂലം ദേഹം ചൊറിഞ്ഞുതടിച്ച സുഹൃത്തിനെ ആശുപത്രിയിലേക്കുള്ള മാര്‍ഗ മധ്യേ പൊലീസ് തടഞ്ഞതിന്റെ ദുരനുഭവമാണ് ഡോക്ടര്‍ പറയുന്നത്.

ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ കുറിപ്പ്:

ഇന്നലെ അര്‍ദ്ധരാത്രിയില്‍ എന്റെ ഒരു സുഹൃത്തിന് ഭക്ഷണം കഴിച്ചതിലെ അലര്‍ജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിക്കുകയും, വളരെ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായതു കാരണം നിവൃത്തിയില്ലാതെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ തയ്യാറാവുകയും ചെയ്തു.

എന്ത് കാരണം കൊണ്ടാണ് ആശുപത്രിയില്‍ പോകുന്നത് എന്നുള്ള ഡിക്ലറേഷനും കൈയിലുണ്ട്. പക്ഷേ വഴിയില്‍ വച്ച്, കൊല്ലം തിരുവനന്തപുരം അതിര്‍ത്തിയില്‍ പോലീസുകാര്‍ തടഞ്ഞു. കാര്യം പറഞ്ഞു, ഡിക്ലറേഷന്‍ കാണിച്ചു. ആരോഗ്യപ്രവര്‍ത്തകരും ഉണ്ടായിരുന്നത്രേ.

അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു എസ് ഐ മാത്രം സുഹൃത്തിനെ എന്തു പറഞ്ഞിട്ടും വിടാന്‍ തയ്യാറായില്ല. ദേഹത്തെ തിണര്‍ത്ത പാടുകള്‍ കാണിച്ചിട്ടും അയാള്‍ വാശിയിലായിരുന്നു. 'നിനക്ക് ഒരു കുരുവും ഇല്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.

സുഹൃത്ത് വളരെ ക്ഷീണിതനായിരുന്നു. അദ്ദേഹം കാലു പിടിക്കുന്ന പോലെ പറഞ്ഞു. 'എന്നാ വണ്ടി സ്‌റ്റേഷനിലേക്ക് എടുക്ക്, അറസ്റ്റ് രേഖപ്പെടുത്ത്..' എന്ന രീതിയിലായി സംസാരമൊക്കെ. തര്‍ക്കിക്കാനോ സംസാരിക്കാനോ ഉള്ള ആരോഗ്യം ഇല്ലാത്തതു കൊണ്ട് മാത്രം അദ്ദേഹം തിരിച്ചുവന്നു. വീട്ടിലുണ്ടായിരുന്ന ജലദോഷത്തിനുള്ള മരുന്ന് കഴിച്ചും കലാമിന്‍ ലോഷന്‍ പുരട്ടിയും ഉറക്കമിളച്ചിരുന്നു.

എനിക്ക് മനസ്സിലാകാത്ത കാര്യം പോലീസുകാര് എന്നുമുതലാണ് രോഗനിര്‍ണയവും ചികിത്സയും തുടങ്ങിയതെന്നാണ്? എത്ര ഗുരുതരമായിരുന്നു ആ സുഹൃത്തിന്റെ അവസ്ഥയെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ തന്നെ അറിയാന്‍ പറ്റും. ഒരു അലര്‍ജി തന്നെ മതി ഒരാള്‍ നിമിഷനേരം കൊണ്ട് മരണത്തിലേക്ക് പോകാന്‍. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി ശ്വാസനാളത്തില്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ശ്വാസം എടുക്കാന്‍ പറ്റാത്ത ആള്‍ മരിക്കാം. ബിപി വളരെ പെട്ടെന്ന് കുറഞ്ഞും ആള്‍ മരിച്ചു പോകാന്‍ അധികം സമയം വേണ്ടാ.

ഇതൊക്കെ പോലീസുകാര്‍ക്കെങ്ങനെ അറിയാന്‍ കഴിയും? ആശുപത്രിയില്‍ പോകുന്നൊരാളുടെ രോഗവിവരം ചോദിക്കേണ്ട കാര്യം പോലും പോലീസുകാര്‍ക്കില്ല. അത് തന്നെ സ്വകാര്യതയുടെ ലംഘനമാണ്.

ഒരാളുടെ രോഗം ഗുരുതരമാണോ അല്ലയോ എന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂ. ആശുപത്രിയിലേക്ക് പോകുന്ന ഒരാള്‍ തലവേദന ആണെന്ന് പറയുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടോ മൈഗ്രേന്‍ ആണോ എന്നൊക്കെ ആര്‍ക്കും അറിയാന്‍ പറ്റില്ല.

ആശുപത്രിയില്‍ പോകാന്‍ വരുന്ന രോഗിയുടെ ഡിക്ലറേഷന്‍ ഫോം കറക്റ്റ് ആണോന്ന് മാത്രം നോക്കിയാല്‍ പോരെ? അല്ലാതെ രോഗിയെ തടയുകയും രോഗത്തിന് ചികിത്സ നല്‍കാതിരിക്കുകയും ചെയ്യുന്നത് വഴി എന്താണ് നിങ്ങള്‍ നല്‍കുന്ന സന്ദേശം?

ഭാഗ്യത്തിന് ആ സുഹൃത്തിന് അപകടമൊന്നും പറ്റിയില്ല. പറ്റിയിരുന്നെങ്കില്‍ പോലും ഇതൊന്നും ആരും അറിയുകയുമില്ല. കര്‍ണാടകത്തിലേക്ക് പോകാനാകാതെ ചികിത്സ കിട്ടാതെ മരിക്കുന്ന രോഗികളുടെ മാത്രം വാര്‍ത്ത മാധ്യമങ്ങളില്‍ വന്നാല്‍ പോരാ. ഇവിടെയും അതുപോലെ തടയപ്പെടുന്നുണ്ട്. ചികിത്സാ നിഷേധം തന്നെയാണിത്.

നമ്മുടെ പോലീസുകാര്‍ക്ക് അമിതമായ അധികാരം കിട്ടുമ്പോള്‍ എന്തും ചെയ്യാം എന്നുള്ള ഒരു ധാരണ പലര്‍ക്കുമുണ്ട്. ഇത് ഒഴിവാക്കിയേ പറ്റു. മര്യാദയ്ക്കും മാന്യമായും ജോലിചെയ്യുന്ന 90 ശതമാനം പോലീസുകാരുടെയും പേര് ചീത്തയാക്കുന്നത് ഇതുപോലുള്ള ഒന്നോ രണ്ടോ അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന ആള്‍ക്കാരാണ്.

സര്‍ക്കാരിതൊന്നും ലാഘവത്തിലെടുക്കരുതെന്നും ഇന്നലെ രാത്രിയില്‍ കടമ്പാട്ടുകോണം ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ടക യ്‌ക്കെതിരെ നടപടി വേണമെന്നും ഒരിടത്തും ഇനിയിത് ആവര്‍ത്തിക്കാന്‍ പാടില്ലാന്നും അഭ്യര്‍ത്ഥനയുണ്ട്.

പോലീസുകാരോട്, നിങ്ങള്‍ കൊറോണയേക്കാള്‍ ഭീകരരാവരുത്, പ്ലീസ്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com