'വെറുതെ വന്ന് വിരുന്നുമുണ്ട് തിരിച്ചു പോവാന്‍ വന്ന ടൈപ്പല്ല, അഞ്ചാറ് മാസം തികയ്ക്കാതെ ഷോ അവസാനിക്കാനും പോകുന്നില്ല' 

അകത്തിരിക്കുക. പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക
'വെറുതെ വന്ന് വിരുന്നുമുണ്ട് തിരിച്ചു പോവാന്‍ വന്ന ടൈപ്പല്ല, അഞ്ചാറ് മാസം തികയ്ക്കാതെ ഷോ അവസാനിക്കാനും പോകുന്നില്ല' 

കണ്ണൂര്‍: കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക്ക്ഡൗണിനോട് ജനങ്ങള്‍ പുലര്‍ത്തുന്ന നിസംഗഭാവത്തെ വിമര്‍ശിച്ച് ഡോക്ടറുടെ കുറിപ്പ്. പരിയാരം മെഡിക്കല്‍ കോളജ് മേധാവി ഡോ. കെ സുധീപാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. രണ്ടു മാസത്തോളമായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിച്ചിട്ടും മാധ്യമങ്ങള്‍ പരിപൂര്‍ണ്ണമായി ഏറ്റെടുത്തിട്ടും ജനത്തിന്റെ പെരുമാറ്റത്തില്‍ സമൂലമായ മാറ്റം വന്നതായി കാണുന്നില്ലെന്ന് ഡോക്ടര്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

മൂപ്പര് വെറുതെ വന്ന് വിരുന്നുമുണ്ട് തിരിച്ചു പോവാന്‍ വന്ന ടൈപ്പല്ല. അഞ്ചാറ് മാസം തികയ്ക്കാതെ ഷോ അവസാനിക്കാനും പോകുന്നില്ല. വലിയ സംവിധായകരൊന്നുമാവശ്യമില്ലാത്ത തെരുവുനാടകം കളിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചാല്‍ അങ്ങേര് കൊടുത്തേ പോകൂ ; കൊണ്ടേ പോകൂ. അമ്മാതിരി തെരുവുനാടകങ്ങളാണ് ഇറ്റലി, സ്‌പെയിന്‍ ഇപ്പോള്‍ അമേരിക്ക തുടങ്ങിയ മഹാ വികസിത രാജ്യങ്ങളില്‍ നടക്കുന്നത്. ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

പ്രിയരേ,

ഞായറാഴ്ചയായിട്ടും പുതിയ സാഹചര്യം കാരണം ആശുപത്രിയില്‍ പോകുന്നു. മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ വിളയാങ്കോടു മുതല്‍ കരിവെള്ളൂര്‍ വരെയുള്ള കൊച്ചു അങ്ങാടികളിലെല്ലാം ആള്‍പ്പെരുമാറ്റമുണ്ട്. രണ്ടു മാസത്തോളമായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിച്ചിട്ടും മാദ്ധ്യമങ്ങള്‍ പരിപൂര്‍ണ്ണമായി ഏറ്റെടുത്തിട്ടും ജനത്തിന്റെ ബിഹേവിയറില്‍ സമൂലമായ മാറ്റം വന്നതായി കാണുന്നില്ല. സ്പാനിഷ് ഫ്‌ലൂ (1918  20 ; രോഗബാധിതര്‍ 50 കോടി ; മരണം ഏകദേശം 5 കോടി)  ന് ശേഷം ലോകം ദര്‍ശിച്ചു കൊണ്ടിരിക്കുന്ന അതിഭീകര പാന്‍ഡെമിക് ! സ്പാനിഷ് ഫ്‌ളൂ, തൊട്ടുമുമ്പത്തെ തലമുറയോ നമ്മളോ കണ്ടിട്ടില്ല. കേട്ടറിവ് മാത്രം. അന്ന് രോഗാണു ശാസ്ത്രം ഒട്ടും വികസിതമായിരുന്നില്ല. ഇന്നാകട്ടെ മൂന്നു മാസം കൊണ്ട് തന്നെ വൈദ്യവിജ്ഞാനീയം കൊറോണ വൈറസിനെ പറ്റി വലിയ പഠിച്ചറിവ് നേടിക്കഴിഞ്ഞു. ദിനേനയെന്നോണം അപ്‌ഡേറ്റുകള്‍ , മുന്നറിയിപ്പുകള്‍, തിരുത്തലുകള്‍. ഒരു പരിധി വരെ സാമാന്യ ജനത്തിനും ശാസ്ത്രം ഇവയെല്ലാം പരിഭാഷപ്പെടുത്തി നല്‍കുന്നുണ്ട് :

അകത്തിരിക്കുക. പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക  അരികെ ഇരിക്കുന്നവര്‍ക്കു കൊടുക്കാതിരിക്കാനും . വിരലുകള്‍ കൊണ്ടു തൊട്ട് മുഖത്ത് വൈറസിന് സന്ദര്‍ശക പുസ്തകത്തിലൊപ്പ് ചാര്‍ത്താന്‍ ഇടം കൊടുക്കാതിരിക്കുക സിംപിളും പവര്‍ ഫുള്ളുമായ മെസേജുകള്‍ ഇത്ര മാത്രം! കര്‍ച്ചീഫ് മൂക്കിന്മേല്‍ ബന്ധിച്ചാല്‍ എല്ലാമായി എന്നാണ് പലരും ധരിച്ചു വശായിരിക്കുന്നത്. തുളയില്ലാത്ത കര്‍ച്ചീഫിലൂടെ എങ്ങനെ അകത്തു കയറും എന്ന് ശങ്കിച്ചു നില്‍ക്കുന്ന കൊറോണത്തപ്പന്‍ ആണ് ഈ വിഷുക്കാലത്തെ രസികന്‍ ഓണക്കാഴ്ച.


മൂപ്പര് വെറുതെ വന്ന് വിരുന്നുമുണ്ട് തിരിച്ചു പോവാന്‍ വന്ന ടൈപ്പല്ല. അഞ്ചാറ് മാസം തികയ്ക്കാതെ ഷോ അവസാനിക്കാനും പോകുന്നില്ല. വലിയ സംവിധായകരൊന്നുമാവശ്യമില്ലാത്ത തെരുവുനാടകം കളിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചാല്‍ അങ്ങേര് കൊടുത്തേ പോകൂ ; കൊണ്ടേ പോകൂ. അമ്മാതിരി തെരുവുനാടകങ്ങളാണ് ഇറ്റലി, സ്‌പെയിന്‍ ഇപ്പോള്‍ അമേരിക്ക തുടങ്ങിയ മഹാ വികസിത രാജ്യങ്ങളില്‍ നടക്കുന്നത്. ചരിത്രവും തൊട്ടു മുന്നിലെ (ചൈനീസ്) ദൃഷ്ടാന്തങ്ങളും അവഗണിച്ചതിന്റെ വില! പുകള്‍പെറ്റ ക്യാപ്പിറ്റലിസ്റ്റ് ആരോഗ്യ മാതൃകകളും സംവിധാനങ്ങളും പകച്ചു നില്‍ക്കുന്ന ട്രാജഡി . അങ്ങനെയേ വരൂ. രോഗബാധയും പരിമിത (sub clinical) രോഗപീഢയും വഴി സമൂഹ പ്രതിരോധം (herd immuntiy) കൈവരിച്ച് കൊറോണയെ നേരിടാം എന്ന് കരുതി കൈയും കെട്ടിയിരുന്നാല്‍ ലക്ഷങ്ങളെ മടിക്കുത്തിലാക്കിക്കൊണ്ടേ അദ്ദേഹം സ്ഥലം വിടുകയുള്ളൂ. പരിമിതമായ വിഭവ പശ്ചാത്തലവും തരക്കേടില്ലാത്ത മനുഷ്യ വിഭവശേഷിയുമുള്ള കേരളത്തെപ്പോലുള്ള ഒരിടത്ത് സമൂഹ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു പരിധി വരെ വിജയിക്കുന്നതായാണ് ആദ്യ സൂചനകള്‍ നല്‍കുന്ന പ്രത്യാശ. അത് തുടര്‍ന്ന് പോകണമെങ്കില്‍ ഇനിയങ്ങോട്ട് അതീവ ജാഗ്രത പാലിച്ചേ പറ്റൂ. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ സാമൂഹിക അച്ചടക്കത്തിന്റെ നാളുകള്‍ കഴിഞ്ഞു എന്ന് ധരിച്ചുവശാകരുത്. വരാന്‍ പോകുന്നത് കഴിഞ്ഞു പോയതിലും കടുത്ത സമൂഹജാഗ്രതയും നിയന്ത്രണങ്ങളും വേണ്ടുന്ന കാലമാണ്. അതിനായുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുമ്പോള്‍ നേരിയ അലംഭാവം പോലും സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കിളികളുടെ ശബ്ദഘോഷങ്ങള്‍ പുലര്‍കാലത്ത് കൂടിയിട്ടുണ്ടെന്നാണ് പഴയ ഈ പക്ഷിനിരീക്ഷകന്റെ അനുഭവം. അങ്ങാടിക്കുരുവികള്‍ക്ക് വംശനാശം സംഭവിച്ചതിന്റെ കുറവ് ഞങ്ങളിതാ തീര്‍ത്തു തരാം എന്നതിന് പകരം അതിജീവനത്തിന്റെ പുതിയൊരു കേരള മോഡല്‍ ഞങ്ങള്‍ ലോകത്തിന് കാണിച്ചു തരാം എന്ന് എഴുത്തിന്റെ തലവാചകം മാറ്റാന്‍ സദയം അനുവദിക്കുമാറാകണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com