കോവിഡ് വാർഡിൽ നിന്ന് പിടികൂടിയ അഞ്ച് പൂച്ചകൾ ചത്തു; രോ​ഗം ബാധിച്ചിരുന്നോ  എന്നറിയാൻ വിദ​ഗ്ധ പരിശോധന

രണ്ട് വയസുള്ള കണ്ടൻ പൂച്ചയും 20 ദിവസം പ്രായമായ രണ്ട് പൂച്ചക്കുട്ടികളാണ് ചത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്; ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ നിന്നു പിടികൂടിയ പൂച്ചകൾ ചത്തു. മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് പടരുന്നതായി കണ്ടെത്തിയതോടെ പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. രണ്ട് വയസുള്ള കണ്ടൻ പൂച്ചയും 20 ദിവസം പ്രായമായ രണ്ട് പൂച്ചക്കുട്ടികളാണ് ചത്തത്. 

മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബിൽ ഡി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവയുടെ ആന്തരികാവയവ സാംപിളുകൾ. തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസറെ ഇക്കാര്യം അറിയിച്ചതായി അധികൃതർ പറഞ്ഞു. തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഭോപ്പാലിലുള്ള നാഷനൽ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് അയയ്ക്കും.

പൂച്ചകളുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ കോവിഡ് ഇല്ലെന്നാണ് സൂചന. എന്നാലും സൂക്ഷ്മ പരിശോധനയിലൂടെ ഇത് ഉറപ്പു വരുത്താനാണ് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ രോഗികളുടെ പരാതിയിലാണ് ആശുപത്രിയിൽ നിന്ന് 5 പൂച്ചകളെയും ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റിയത്. രണ്ടു പൂച്ചകൾ ദിവസങ്ങൾക്കകം ചത്തു. ഇവയെ പോസ്റ്റ്മോർട്ടം ചെയ്യാതെ മറവു ചെയ്തിരുന്നു. പിന്നീട് ചത്ത മൂന്നു പൂച്ചകളെയാണ് കാഞ്ഞങ്ങാട് ലാബിൽ പോസ്റ്റ് മോർട്ടം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com