ലോകം മഹാമാരിയെ നേരിടുന്നതിന് ഇടയിൽ നടൻ ശ്രീനിവാസൻ അലോപ്പതി മരുന്നുകളെക്കുറിച്ച് നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നിരവധി ആരോഗ്യപ്രവർത്തകരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ അലോപ്പതി ചികിത്സാരീതിയെ വിമര്‍ശിക്കുന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ശ്രീനിവാസൻ.
മാധ്യമം പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അലോപ്പതി ചികിത്സാരീതിയെ വിമർശിച്ചത്. വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു എന്നാണ് ശ്രീനിവാസന് എഴുതിയത്. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും ദയവ് ചെയ്ത് സാമൂഹ്യദ്രോഹപരമായ പ്രചാരണം നടത്തരുതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം വന്നത്. അലോപ്പതി ചികിത്സാരീതിയെ വിമർശിച്ചുകൊണ്ട് എന്തിനാണ് അലോപ്പതി ആശുപത്രികളിൽ ചികിത്സ തേടുന്നത് എന്നും വിമർശനം ഉയർന്നിരുന്നു. ഇതിന് മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്.
കോവിഡിന് വിറ്റാമിൻ സി പ്രതിവിധിയാണെന്ന ഒരു ഡോക്ടറുടെ നിരീക്ഷണം ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്ന് ശ്രീനിവാസൻ പറഞ്ഞു. അതിന്റെ നിജ സ്ഥിതി അറിയില്ല. അതേസമയം ആധുനിക വൈദ്യശാസ്ത്രമെന്ന് അവകാശപ്പെടുന്ന അലോപ്പതിയിൽ വൃക്ക, കരൾ, ഹൃദയരോഗങ്ങൾക്കും പ്രമേഹം, ആസ്ത്മ തുടങ്ങിയവക്കും ശാശ്വത പരിഹാരമില്ല എന്നാണ് നിലപാടെന്നാണ് ശ്രീനിവാസൻ പറയുന്നത്.
കീറിമുറിച്ച് മറ്റുള്ളവരുടെ കരളോ ഹൃദയമോ വൃക്കയോ എടുത്തുവെച്ച് ജീവിതകാലം മുഴുവൻ മരുന്ന് നൽകും. ഇതിൽ പാർശ്വഫലങ്ങൾ ഇല്ലാത്തവ കുറവാണ്. ചില രോഗങ്ങൾക്ക് ചില മരുന്നുകൾ ഫലം ചെയ്യുന്നുണ്ടെന്നത് നിഷേധിക്കുന്നില്ല. അലോപ്പതി ഡോക്ടറായിരുന്ന സാമുവൽ ഹാനിമാൻ മരുന്നുകളുെട പാർശ്വഫലങ്ങളിൽ മനം മടുത്താണ് ഹോമിയോപ്പതി കണ്ടുപിടിച്ചത്. താൻ വലിയ ആശുപത്രികളിൽ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണ്. അത് ഇനിയും പോകും. മരുന്നുകൾ കടലിൽ വലിച്ചെറിയണമെന്നതിലും മാറ്റമില്ല- ശ്രീനിവാസൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ