നിസാമുദ്ദീന്‍ സമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് പങ്കെടുത്ത 212 പേരെ കണ്ടെത്തി; 15 പേര്‍ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി 

ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് പങ്കെടുത്ത 212 പേരെ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് പങ്കെടുത്ത 212 പേരെ കണ്ടെത്തി; 15 പേര്‍ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് പങ്കെടുത്ത 212 പേരെ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 15 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്നുമാത്രം രണ്ടുപേരില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പുതുതായി  9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  കോവിഡ് ബാധിതരില്‍ കണ്ണൂരില്‍ നിന്ന് നാലുപേരും ആലപ്പുഴയില്‍ നിന്ന് രണ്ടുപേരും പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ നിന്ന് ഓരോരുത്തരുമാണ്. വിദേശത്ത്  നിന്ന് വന്ന നാലുപേരിലാണ് രോഗബാധ കണ്ടെത്തിയത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ് രണ്ടുപേര്‍. സമ്പര്‍ക്കം വഴിയാണ് മൂന്നുപേര്‍ക്ക് രോഗബാധ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം, തൃശൂര്‍ എന്നി ജില്ലകളില്‍ നിന്നുളള രണ്ടുപേര്‍ വീതം ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് 345 പേര്‍ക്കാണ് കോവിഡ് ബാധ ഉണ്ടായത്. ഇതില്‍ 259 പേര്‍ ചികിത്സയില്‍ കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

1,40,474 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ന് 169 പേരെയാണ് പുതുതായി വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കിയത്. 11,986 സ്രവ പരിശോധന ഫലത്തില്‍ 10,906 സാമ്പിളുകള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com