പരമാവധി എട്ടു ടെക്‌നീഷ്യന്മാര്‍, പ്രവര്‍ത്തനം രണ്ടുദിവസം മാത്രം ; വര്‍ക്‌ഷോപ്പും സ്‌പെയര്‍ പാര്‍ട്‌സ് കടകളും തുറക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ...

പരമാവധി എട്ടു ടെക്‌നീഷ്യന്മാര്‍, പ്രവര്‍ത്തനം രണ്ടുദിവസം മാത്രം ; വര്‍ക്‌ഷോപ്പും സ്‌പെയര്‍ പാര്‍ട്‌സ് കടകളും തുറക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ...

ടയറുകള്‍, ഓട്ടോമോട്ടിവ് ബാറ്ററികള്‍ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന വര്‍ക്‌ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം

തിരുവനന്തപുരം : ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ വര്‍ക്‌ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് കടകളും തുറക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ മാത്രം തുറക്കാം.  സ്ഥാപനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണിവരെ പ്രവര്‍ത്തിക്കാം. അടിയന്തര സ്വഭാവമുള്ള ജോലികള്‍ മാത്രമേ ചെയ്യാനാകൂ. 

ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിന് തടസ്സമില്ല. ടയറുകള്‍, ഓട്ടോമോട്ടിവ് ബാറ്ററികള്‍ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന വര്‍ക്‌ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. അതേസമയം ഇന്‍ഷുറസ് ക്ലെയിമുമായി ബന്ധമില്ലാത്ത ചെറിയ പണികള്‍, പെയിന്റിങ്, അപ്‌ഹോള്‍സറി, കഴുകല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ അനുവാദമില്ല.

മെക്കാനിക്കല്‍, ഇലക്ടിക്കല്‍, ടയര്‍ റിപ്പയര്‍ തുടങ്ങിയ വിഭാഗങ്ങളുടെ കട തുറക്കാതെയുള്ള ഓണ്‍ റോഡ് സര്‍വീസും റോഡ് സൈഡ് സര്‍വീസും നടത്താം. വര്‍ക്‌ഷോപ്പുകളെ എ,ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 

15 ജീവനക്കാരും അതിലധികവും ഉള്ളവര്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടുന്നു. 8 മുതല്‍ 14 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി ബിയിലും, മൂന്നു മുതല്‍ ഏഴു ജീവനക്കാര്‍വരെയുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി സിയിലും പെടുന്നു. രണ്ടു ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലാണ്. എ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളില്‍ 8 ജീവനക്കാര്‍ക്കും, ബി കാറ്റഗറിയില്‍ 5 ജീവനക്കാര്‍ക്കും, സി കാറ്റഗറിയില്‍ 3 ജീവനക്കാര്‍ക്കും ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥാപനത്തില്‍ ഒരു ജീവനക്കാരനും ജോലി ചെയ്യാമെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com