രണ്ടുമാസത്തേക്കുള്ള എല്ലാ മരുന്നുകളും സ്റ്റോക്കുണ്ട്; ആരും പരിഭ്രമിക്കേണ്ടതില്ലെന്ന് കെകെ ശൈലജ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള തടസങ്ങള്‍ മാറ്റി മരുന്ന് കൊണ്ടു പോകുന്ന പ്രധാന കമ്പനികളുടെ വാഹനങ്ങള്‍ക്ക് പാസ് ലഭ്യമാക്കിയിട്ടുണ്ട്
രണ്ടുമാസത്തേക്കുള്ള എല്ലാ മരുന്നുകളും സ്റ്റോക്കുണ്ട്; ആരും പരിഭ്രമിക്കേണ്ടതില്ലെന്ന് കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തെക്കുള്ള മരുന്നുകള്‍ സ്‌റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സ്‌ട്രോക്ക്, വിവിധ ശസ്ത്രക്രിയകള്‍ തുടങ്ങിയ സ്ഥിരമായി കഴിക്കുന്ന 30 ഓളം മരുന്നുകള്‍ വിലയിരുത്തുകയും 25 കമ്പനികളുടെ മരുന്നുകള്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരന്തരം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മരുന്നുകളുടെ കുറവ് ഉണ്ടാകുന്ന മുറയ്ക്ക് ഈ കമ്പനികളുമായി ബന്ധപ്പെട്ട് മരുന്നുകളെത്തിക്കാനുള്ള തീവ്ര ശ്രമവും നടത്തുന്നുണ്ട്. അതിനാല്‍ തന്നെ പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും മരുന്നുകള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

മരുന്നുകളുടെ പ്രധാന വിതരണ കമ്പനികളെല്ലാം എറണാകുളം, തൃശൂര്‍ ജില്ലകളിലാണുള്ളത്. ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള തടസങ്ങള്‍ മാറ്റി മരുന്ന് കൊണ്ടു പോകുന്ന പ്രധാന കമ്പനികളുടെ വാഹനങ്ങള്‍ക്ക് പാസ് ലഭ്യമാക്കിയിട്ടുണ്ട്. ചില കമ്പനികള്‍ മരുന്ന് കൊണ്ട് പോകുന്നത് കൊറിയര്‍ സേവനം വഴിയാണ്. ആ പ്രശ്‌നവും പരിഹരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കൊറിയര്‍ എത്താന്‍ പറ്റാത്തതിനാല്‍ പകരം വാഹന സൗകര്യം എര്‍പ്പെടുത്തി. അട്ടപ്പാടിയില്‍ െ്രെപവറ്റ് ബസ് മുഖേനയാണ് മരുന്നുകള്‍ എത്തിച്ചുകൊണ്ടിരുന്നത്. അതിന് തടസം വന്നപ്പോള്‍ മണ്ണാര്‍ക്കാട്ട് നിന്നും പ്രത്യേക വാഹനം ഏര്‍പ്പെടുത്തി. ഇവയെല്ലാം തന്നെ അതത് മെഡിക്കല്‍ സ്‌റ്റോറുകളില്‍ എത്തിക്കുന്നുണ്ട്. മരുന്ന് ലഭിക്കാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍ ജില്ലാ ഇന്‍സ്‌പെക്ടര്‍മാരുടെ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സ്‌റ്റോറില്‍ മരുന്നെത്തിക്കുന്നതാണ്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളറുടെ 7403006100 എന്ന നമ്പരിലേക്കും ബന്ധപ്പെടാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com