വീട്ടിലിരിക്കാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; ലോക്ക്ഡൗണില്‍ ബൈക്കെടുത്ത് സ്ഥിരം കറക്കം, റൂട്ട് മാപ്പ് അടക്കം പൊലീസിന് നല്‍കി ഭാര്യ, യുവാവ് കുടുങ്ങി

വീട്ടില്‍നിന്ന് പാരസെറ്റമോള്‍ ഗുളികയുടെ പായ്ക്കറ്റും പോക്കറ്റിലിട്ട് ബൈക്കില്‍ കറങ്ങാനിറങ്ങുന്നതാണ് യുവാവിന്റെ പതിവ്
വീട്ടിലിരിക്കാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; ലോക്ക്ഡൗണില്‍ ബൈക്കെടുത്ത് സ്ഥിരം കറക്കം, റൂട്ട് മാപ്പ് അടക്കം പൊലീസിന് നല്‍കി ഭാര്യ, യുവാവ് കുടുങ്ങി

മൂവാറ്റുപുഴ: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേള്‍ക്കാത്ത ഭര്‍ത്താവിനെ കുടുക്കി ഭാര്യ. വീട്ടില്‍നിന്ന് പാരസെറ്റമോള്‍ ഗുളികയുടെ പായ്ക്കറ്റും പോക്കറ്റിലിട്ട് ബൈക്കില്‍ കറങ്ങാനിറങ്ങുന്നതാണ് യുവാവിന്റെ പതിവ്. പൊലീസ് പരിശോധനയില്ലാത്ത വഴികളിലൂടെ പത്തു പതിനഞ്ച് ദിവസമായി ഇയാള്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ബുധനാഴ്ച പക്ഷേ, ചെന്നു പെട്ടത് റൂട്ട് മനസ്സിലാക്കി കാത്തിരുന്ന പൊലീസിന്റെ മുന്നിലേക്ക്. ഒന്നുമറിയാത്തപോലെ പോലീസിന്റെ ചോദ്യം: 'എവിടേക്കാണ്...?'

സംശയമില്ലാതെ പോക്കറ്റില്‍ കിടന്ന പാരസെറ്റമോള്‍ എടുത്ത് നീട്ടി യുവാവ് പറഞ്ഞു: 'മരുന്നു വാങ്ങാന്‍ പോയതാണ്...' പക്ഷേ പൊലീസിന് മുന്നില്‍ നുണ വിലപ്പോയില്ല. 

എല്ലാ ദിവസവും ബൈക്കെടുത്ത് കറങ്ങുന്ന ഭര്‍ത്താവിന്റെ രീതി അപകടമാകുമല്ലോ എന്ന് ഭയന്നാണ് ഭാര്യ തന്നെ പൊലീസില്‍ വിളിച്ചു പറഞ്ഞ് സഹായം തേടിയത്.

എന്നും ഉച്ചയോടെ വണ്ടിയുമെടുത്ത് ഇറങ്ങുമ്പോള്‍, 'അച്ഛനമ്മമാരെ കാണാന്‍ പോകുന്നു' എന്നാണ് ഭാര്യയോട് പറഞ്ഞിരുന്നത്. തിരിച്ച് വീട്ടില്‍ കേറുന്നത് രാത്രി. എന്നാല്‍ യാത്ര എല്ലാ ദിവസവുമായതോടെ കള്ളത്തരമാണെന്ന് ഭാര്യക്ക് മനസ്സിലായി. ഈ പോക്കില്‍ എവിടെ നിന്നെങ്കിലും അസുഖവുമായി വന്നാലോ എന്ന ഭയവും.

എത്ര പറഞ്ഞിട്ടും പ്രയോജനമില്ലാതായപ്പോഴാണ് ആളിന്റെ പേരും ബൈക്ക് നമ്പറും പോകുന്ന വഴിയും വേഷവും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും പൊലീസില്‍ വിളിച്ചുപറഞ്ഞത്.

ആദ്യം പൊലീസും അത് കാര്യമാക്കിയില്ല. പക്ഷേ, തുടര്‍ച്ചയായി ഒന്നു രണ്ടു ദിവസമായപ്പോള്‍ ആളെ നിരീക്ഷിക്കാന്‍ പൊലീസും തീരുമാനിച്ചു. ഭാര്യ പറഞ്ഞ സമയത്ത്, പറഞ്ഞ വഴിയില്‍പൊലീസ് കാത്തുനിന്നു. ബൈക്ക് പോലീസ് പിടിച്ചെടുത്ത് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് എടുത്ത് സ്‌റ്റേഷനില്‍നിന്നുതന്നെ ജാമ്യവും കൊടുത്ത് വിട്ടു.

ഇനിയെങ്കിലും ഭാര്യയും മക്കളുമായി വീട്ടിലിരിക്കാനുള്ള ഉപദേശവും അത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ് എന്ന കാര്യത്തില്‍ ബോധവത്കരണവും നല്‍കിയാണ് പൊലീസ് ഇയാളെ വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com