തിരുവനന്തപുരം: പ്രവാസികൾ നാട്ടിലെത്താൻ മേയ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോക്ക്ഡൗണിന് ശേഷം എല്ലാവരെയും നാട്ടില്ലെത്തിച്ചാൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്താൻ ബുദ്ധിമുട്ടാകും. പ്രവാസി മലയാളികളിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
വിമാനം ചാർട്ടർ ചെയ്ത് എത്താൻ വിദേശത്തെ മലയാളി സംഘങ്ങളും ജോർദാനിൽ കുടുങ്ങിയ സിനിമ സംഘവും മോൾഡോവയിലെ വിദ്യാർഥികളും അടക്കം താൽപര്യം അറിയിച്ചിരുന്നു. സ്ഥിതി മെച്ചപ്പെടുമ്പോൾ എല്ലാവരെയും തിരികെ എത്തിക്കും.
യുഎഇയിൽ ഇന്ത്യൻ അസോസിയേഷൻ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ ഏറ്റെടുത്ത് അവിടത്തെ സർക്കാരിൻെറ അനുവാദത്തോടെ ക്വാറൈൻറൻ സൗകര്യം ഒരുക്കും. വിദേശത്തെ ലേബർ ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും. എംബസികൾ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇടപെടും.
ഇന്ത്യയിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയക്കേണ്ട കാര്യം നിലവിൽ ഇല്ലെന്നും അവിടെ ഇന്ത്യക്കാരായ നിരവധി ഡോക്ടർമാരുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ അടങ്ങിയ സംഘം രൂപീകരിക്കമെന്ന് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ