'ഭയപ്പെട്ടപോലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ്, ഇതുവരെ നൽകിയത് പാരസെറ്റാമോൾ മാത്രം'; അമേരിക്കയുടെ അവസ്ഥ പറഞ്ഞ് യുവതി

പകര്‍ച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവന്‍ ഇന്ന് ഭീഷണിയിലായിരിക്കുന്നതെന്നും കുറിക്കുന്നു
'ഭയപ്പെട്ടപോലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ്, ഇതുവരെ നൽകിയത് പാരസെറ്റാമോൾ മാത്രം'; അമേരിക്കയുടെ അവസ്ഥ പറഞ്ഞ് യുവതി

മേരിക്കയിലെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കിക്കൊണ്ടുള്ള യുവതിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിക്കാ​ഗോയിൽ കഴിയുന്ന തന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കൊറോണ സ്ഥിരീകരിച്ചുവെന്നും ഇതുവരെ പാരസെറ്റാമോൾ മാത്രമാണ് മരുന്നായി നൽകിയിരിക്കുന്നത് എന്നുമാണ് കുറിപ്പിൽ പറയുന്നത്. സിൻസി അനിൽ എന്ന യുവതിയാണ് അമേരിക്കയിലെ ദുരവസ്ഥ വിവരിച്ചത്. മാസ്ക് കിട്ടാനില്ലാതെ വെറും തൂവാലകൊണ്ട് മുഖംമറച്ച് ജോലിചെയ്ത അനേകായിരം ആരോ​ഗ്യപ്രവർത്തകരുടെ കൂട്ടത്തിൽ തന്റെ പ്രിയപ്പെട്ടവരുമുണ്ടായിരുന്നു എന്നാണ് അവർ പറയുന്നത്. പകര്‍ച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവന്‍ ഇന്ന് ഭീഷണിയിലായിരിക്കുന്നതെന്നും കുറിക്കുന്നു. പ്രായമായവരെ ചികിത്സിക്കാൻ അവർക്ക് താൽപ്പര്യമില്ലെന്നും മരിച്ചാൽ നല്ലത് എന്നാണ് ചിന്തിക്കുന്നതെന്നും സിൻസി കൂട്ടിച്ചേർത്തു. 

സിൻസിയുടെ കുറിപ്പ് വായിക്കാം

ഭയപ്പെട്ട പോലെ.. പ്രതീക്ഷിച്ച പോലെ... അമേരിക്കയില്‍ ചിക്കാഗോയില്‍ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു....

അമേരിക്ക എന്ന സമ്പന്ന രാജ്യത്തു മാസ്‌ക് കിട്ടാനില്ലാതെ വെറും തൂവാല കൊണ്ട് മുഖം മറച്ചു ജോലിക്ക് പോയ അനേകായിരം ആരോഗ്യപ്രവര്‍ത്തകരുടെ കൂടെ എന്റെ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു.. അവിടെ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ...ഹോസ്പിറ്റലിലെ നനഞ്ഞ ഫ്‌ലോറില്‍ കാലു തെന്നി വീണ് തോള്‍ എല്ലിന് പൊട്ടല്‍ ഉണ്ടായി ലീവില്‍ ആയിരുന്ന ചേച്ചിക്ക് ഹോസ്പിറ്റലില്‍ ജോലിക്ക് കയറേണ്ടതായി വന്നത് ഈ മഹാമാരിയുടെ അതിവ്യാപനം കൊണ്ടാണ്...

അഭിമാനത്തോടെ ആണ് അവരെ ഇതുവരെ ഓര്‍ത്തിരുന്നത്... ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓര്‍ക്കാന്‍ ആകുന്നുള്ളു.. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വരെ എവിടെയോ ആര്‍ക്കൊക്കെയോ സംഭവിച്ച മഹാമാരി എന്റെ വീട്ടിലും കയറി കൂടി എന്നതുമായി ഞാനും പൊരുത്തപ്പെട്ടു തുടങ്ങി... ഏതു കാര്യവും നമുക്ക് സംഭവിക്കുമ്പോള്‍ ആണല്ലോ അതിന്റെ ഭീകരത അറിയാന്‍ സാധിക്കൂ...

ഇതുപോലൊരു പകര്‍ച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവന്‍ ഇന്ന് ഭീഷണിയിലായിരിക്കുന്നത്.. മുന്നറിയിപ്പുകളെ വകവയ്ക്കാതെ തന്റെ തെരഞ്ഞെടുപ്പു മാത്രം മുന്നില്‍ കണ്ടു കോവിഡ് 19 നെ ചൈനീസ് വൈറസ് എന്ന് കളിയാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു കളി കൈവിട്ട് പോയി എന്ന് മനസിലായത് അനേകം ജീവനുകള്‍ ഈ ഭൂമി വിട്ട് പോയതിനു ശേഷം ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു...

ഇന്ന് മാസ്‌കുകളും ഉപകരണങ്ങളും പണം വാരി എറിഞ്ഞു പിടിച്ചെടുക്കുന്നു..മറ്റു രാജ്യങ്ങളോട് അപേക്ഷിക്കുന്നു...ഭീഷണിപ്പെടുത്തുന്നു..കളിയില്‍ തോറ്റു പോകുമെന്ന് ഉറപ്പായ ഒരു കുഞ്ഞിന്റെ മനോവികാരത്തോടെ ഒരു രാജ്യത്തിന്റെ അധികാരി പെരുമാറുന്നത് കണ്ട് ഇതാണോ അമേരിക്ക എന്ന് ചോദിക്കാത്ത ആളുകള്‍ ഉണ്ടാവില്ല...

സ്വന്തം ജനതയെക്കാള്‍ സമ്പത്തിനു പ്രാധാന്യം നല്‍കുന്ന രാജാവ്...ലോക്ക് ഡൌണ്‍ പിന്‍വലിക്കാന്‍ പല ശ്രമങ്ങളും നടത്തി... കൈ കഴുകുക മാസ്‌ക് വയ്ക്കുക ജോലിക്ക് പോവുക...ആയിരങ്ങള്‍ മരിച്ചു വീണപ്പോഴും new york ശവപ്പറമ്പ് ആയപ്പോഴും അദ്ദേഹത്തിന് ജനത്തോട് പറയാന്‍ ഇതേ ഉണ്ടായിരുന്നുള്ളു...

എന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച അന്ന് മുതല്‍ പാരസെറ്റമോള്‍ മാത്രമാണ് മരുന്നായി കൊടുത്തിട്ടുള്ളത്....വീട്ടില്‍ മുറി അടച്ചിരിക്കാന്‍ ഉള്ള നിര്‍ദ്ദേശം മാത്രമാണ് ഉണ്ടായത്... .മറ്റൊരു മരുന്നിനും യാതൊരു നിര്‍വാഹവും ഇല്ല...അച്ഛനും അമ്മയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള ആളുകളാണ്.. സ്ഥിരം കഴിക്കുന്ന മരുന്നുകള്‍ കിട്ടാതെ വന്നാല്‍ അവരുടെ ആരോഗ്യത്തെ അത് ബാധിക്കും...ന്യൂ ജേഴ്സി ഉള്ള ഒരു കസിന്‍ മെഡിസിന്‍ എത്തിക്കാമെന്ന് അറിയിച്ചിരുന്നു... 4 ദിവസം ആയിട്ടും അത് കിട്ടിയിട്ടില്ല... ലോക്ക് ഡൌണ്‍ കാരണം ആണെന്ന് മനസിലാക്കുന്നു..

ഞാന്‍ മനസിലാക്കിയത് പ്രായമായവരെ ചികില്‍സിക്കാന്‍ ഒന്നും അമേരിക്കക്കു താല്‍പര്യമില്ല.. social security കൊടുക്കേണ്ട... കുറെ ആളുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ടാല്‍ രാജ്യത്തിനു ലാഭം മാത്രം.. നഷ്ടം ലവലേശം ഇല്ല...ശ്വാസം കിട്ടാതെ വന്നാല്‍ ആംബുലന്‍സ് വിളിച്ചാല്‍ മതി.. 5 minute കൊണ്ട് ഹോസ്പിറ്റലില്‍ എത്തും.... അങ്ങനെ എത്തുന്ന രോഗിയെ ventilate ചെയ്യും... intubate ചെയ്യും..ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ആണേല്‍ കയറി പോരും...പ്രായമുള്ളവര്‍ രോഗികള്‍ ആണെങ്കില്‍ പിന്നീട് സംഭവിക്കുന്നത് ഒന്നും ചിന്തിക്കാനും പറയാനും വയ്യ....

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ രാജാവ് പരാജയപെട്ടു എന്ന് പറയാതെ വയ്യ.. എന്റെ മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ അവരുടെ ഓരോ ആശങ്കകള്‍ ആണ് അതിനു തെളിവ്...എന്റെ 33 വയസ്സിനിടയ്ക്കു ഇതുപോലൊരു വെല്ലുവിളി ഞാന്‍ നേരിട്ടട്ടില്ല... എങ്കിലും അവര് ഈ വിപത്തില്‍ നിന്നും രക്ഷപെടുമെന്നു ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു...ഞങ്ങള്‍ അപ്പന്‍ അമ്മ മക്കള്‍.. ഈ നാലുപേരില്‍ ഒരാള്‍ ഞാന്‍...ഞാന്‍ മാത്രം... കാതങ്ങള്‍ക്ക് അകലെ ഇങ്ങനെ ഒറ്റയ്ക്ക് ആയപ്പോള്‍.... അവര് രക്ഷപെടും എന്ന് വിശ്വസിക്കാന്‍ മാത്രം ആണ് എനിക്ക് ഇഷ്ടം..

Hippa act എന്നൊരു act അവിടെ നിലവില്‍ ഉണ്ടെന്നു കേട്ടു... അതാണ് ആരോഗ്യപ്രവര്‍ത്തകരെ ഈ ബാധ സാരമായി ബാധിക്കുന്നതിന്റെ കാരണം എന്നും കേട്ടു.. ആരോഗ്യപ്രവര്‍ത്തകര്‍ തമ്മില്‍ തമ്മില്‍ പറയാന്‍ പാടില്ല കോവിഡ് ബാധിച്ചിരിക്കുന്നു എന്ന്...അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം ഉണ്ട്.. അറിയുന്നവര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു...

ചിക്കാഗോയിലെ മലയാളികള്‍ അല്ലെങ്കില്‍ ഏതെങ്കിലും സംഘടനയുടെ ഭാരവാഹികള്‍ ഇത് വായിക്കുമെങ്കില്‍ ഒരു msg ഇടുമെന്നു പ്രതീക്ഷിക്കുന്നു..
എന്റെ എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനകളില്‍ എന്റെ കുടുംബാംഗങ്ങളെയും ഓര്‍ക്കണേ ????

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com