കൊല്ലം; ലോക്ക്ഡൗൺ ലംഘിച്ച് ഡിവൈഎഫ്ഐ നടത്തിയ കൊയ്ത്തുത്സവം വിവാദമായതിന് പിന്നാലെ പത്തു പേർ അറസ്റ്റിൽ. എഴുപതോളം പേർക്കെതിരേ കേസെടുത്തു. ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ നൂറോളം പേരാണ് കൊയ്ത്തുത്സവത്തിൽ പങ്കെടുത്തത്.
മാസ്ക് ധരിക്കുകയോ ഒരു മീറ്റർ അകലം പാലിക്കുകയോ ചെയ്യാതെ ആയിരുന്നു കൊയ്ത്തു നടത്തിയത്. എന്നാൽ പൊലീസോ ആരോഗ്യപ്രവർത്തകരോ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവം വിവാദമായതോടെയാണ് പോലീസ് കേസെടുത്തത്. പുറത്തുനിന്നെത്തിയവർ ഉൾപ്പെടെ ഇരുനൂറോളം പേർ ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന സ്ഥലമാണ് പോരുവഴി. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാൽ ഏലായിലെ അഞ്ചേക്കർ പാടത്ത് ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകളാണ് നെൽക്കൃഷിയിറക്കിയത്. ഇതിൽ ഐശ്വര്യ ഗ്രൂപ്പിന്റെ കുറച്ച് നെല്ല് കൊയ്യാൻ പാകമായി. കുടുംബശ്രീക്കാർ സ്വന്തമായി കൊയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ. നേതൃത്വം കൊയ്ത്ത് ഏറ്റെടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ