ന്യൂഡൽഹി: കോവിഡ്-19 വൈറസ് രോഗബാധയ്ക്കെതിരെ കേരളസർക്കാർ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പ്രകീർത്തിച്ച് അമേരിക്കൻ മാധ്യമം വാഷിങ്ടൺ പോസ്റ്റ്. രോഗബാധ തടയാൻ കൈക്കൊണ്ട നടപടികൾ, രോഗബാധ സംശയിക്കുന്നവരെ ഉടനടി ക്വാറന്റൈനിൽ പാർപ്പിക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കൽ, മികച്ച ചികിൽസാ സൗകര്യം ഒരുക്കൽ തുടങ്ങി കേരളത്തിലെ ഇടതുസർക്കാരിന്റെ നടപടികളെ വാഷിങ്ടൺ പോസ്റ്റ് പുകഴ്ത്തുന്നു.
കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങൾക്കായി സൗജന്യം ഉച്ചഭക്ഷണം നൽകിയതുമടക്കം സർക്കാരിന്റെ കരുതലും ജാഗ്രതയും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തിൽ ഏപ്രിൽ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേർക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ സാധിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് വാർത്തയിൽ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ