'എട്ടിന്റെ പണി കിട്ടിയ ഒരു ദിവസായിരുന്നു , ഒരു ലോക്ഡൗണ്‍ അപാരത...'
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങുന്നതിനും അത്യാവശ്യം വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനുമെല്ലാം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ലോക്ക്ഡൗണിനിടെ ഗ്യാസ് സ്റ്റൗ കേടായതും ഒടുവില്‍ പൊലീസ് സഹായവുമായി എത്തിയതുമാണ് സുജിന എന്ന യുവതി ഫെയ്‌സ്ബുക്കിലൂടെ വിശദീകരിച്ചത്. ഒരു കിലോമീറ്റര്‍ അകലെയുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പുതിയ സ്റ്റൗ വാങ്ങിയെങ്കിലും, കോവിഡ് ഉള്ള പ്രദേശമായതിനാല്‍ ഹോം ഡെലിവറി നല്‍കാനാവില്ലെന്ന് സെയില്‍സ് മാനേജര്‍ പറഞ്ഞു.
വഴിമുട്ടിയ യുവതിക്ക് ഒടുവില്‍ പൊലീസ് സഹായവുമായി എത്തുകയായിരുന്നു. ചെറിയൊരു കാര്യത്തിന് അവര്‍ നല്‍കിയ പ്രാധാന്യം ഒരു സാധാരണകാരിയായ എന്നെ സംബന്ധിച്ച് എത്രത്തോളം വലുതാണെന്ന്
പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല.....ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അതിന്റെ വലിപ്പ ചെറുപ്പം നോക്കാതെ അത് പരിഹരിയ്ക്കാന്‍ മുന്നിട്ടിറങ്ങുന്ന നിങ്ങളെയോര്‍ത്ത് അഭിമാനം തോന്നുന്നു... പൊലീസിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു ലോക്ഡൗണ്‍ അപാരത...
എട്ടിന്റെ പണി കിട്ടിയ ഒരു ദിവസായിരുന്നു ഇന്ന്. വീട്ടിലെ ഗ്യാസ് സ്റ്റൗ പണിമുടക്കി.
ഈ കണ്ട പ്രായത്തിനിടയ്ക്ക് മൂപ്പര് ആവും വിധം അധ്വാനിച്ചയാളാണ്.
എങ്കിലും ഒന്നൂടൊന്നു ഉന്തി തള്ളി നോക്കി, നോ രക്ഷ!
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പുതിയൊരെണ്ണം വാങ്ങാന്‍ തീരുമാനിച്ചു. വീട്ടില്‍ നിന്നും 1 KM അപ്പുറത്തുള്ള ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് വച്ച് പിടിച്ചു. (ഡിയര്‍ കെട്ട്യോന്‍സ്...നടത്തത്തില്‍
ഉടനീളം ' വണ്ടി പഠിക്കെടീ വണ്ടി പഠിക്കെടീ
എന്ന താങ്കജുടെ മഹത് വചനീ മനസ്സില്‍ ഇടയ്ക്കിടെ വന്ന് ഹാജര്‍ പറഞ്ഞു ... )
കടയില്‍ കയറി സ്റ്റൗ എടുക്കുന്നതിനു മുന്‍പേ,
ഹോം ഡെലിവറി ഉണ്ടെന്ന് ഉറപ്പ് വരുത്തി. കൊക്കിലൊതുങ്ങിയ ഒരെണ്ണം സെലക്ട് ചെയ്ത് ബില്ല് പേ ചെയ്തു.. സാധനം കൊണ്ട് വരുന്നതിന് വേണ്ടി വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തപ്പോള്‍ ദേ വരുന്നു അടുത്ത പണി... ഞങ്ങളുടെ പ്രദേശത്ത്
കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് കൊണ്ട് അവിടേക്ക് വരാന്‍ പോലീസിന്റെ അനുമതി ഇല്ലെന്ന് സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ് മാനേജര്‍ പറഞ്ഞു.
കയ്യില്‍ പിടിച്ച് കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പതുക്കെ പദ്ധതി വിട്ടു. മുഖത്തുള്ള ചമ്മല് മാസ്‌കിനുള്ളില്‍ മറച്ച്
പിടിച്ച് കൊണ്ട്,കുറച്ചു കഴിഞ്ഞ്
ആരെയെങ്കിലും വിടാമെന്നും
പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
ഇനിയെന്ത് എന് ആലോജിച്ച് റോഡില്‍ കുറ്റി അടിച്ച പോലെ നില്‍ക്കുമ്പോഴാണ്
തൊട്ടു മുന്നിലുള്ള പന്നിയങ്കര ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ കണ്ണുടക്കിയത്.
100 വോള്‍ട്ടിന്റെ ചിരിയും ചിരിച്ചോണ്ട് (മാസ്‌ക് ഉള്ളത് കൊണ്ട് ചിരി അവര്‍ കണ്ടില്ലാട്ടോ!) അങ്ങോട്ട് ചെന്ന് കയറി, വിഷയം അവതരിപ്പിച്ചു. കാര്യങ്ങള്‍ എല്ലാം കേട്ട ശേഷം അവര്‍ രജിസ്റ്ററില്‍ എന്റെ പേരും അഡ്രസ്സും എഴുതി എടുത്തു.
ഇതിനിടയ്ക്കാണ് പുറത്ത് പോയ CI സര്‍ തിരിച്ചു വന്നത്. അദ്ദേഹം എന്നോട്
കാര്യങ്ങള്‍ എല്ലാം അന്യേഷിച്ചറിഞ്ഞു.
എന്നിട്ട് ഒരു ചെറു ചിരിയോടെ സ്റ്റൗ ഞങ്ങള്‍
എത്തിച്ചു തരാമെന്നും പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി അവരോട് കാര്യം ധരിപ്പിക്കാനും പറഞ്ഞു. അവിടെപ്പോയി ബില്ലിംഗിലുള്ള ആളോട് കര്യം പറഞ്ഞപ്പോള്‍ അയാള്‍ക്ക് അദ്ഭുതം! 'ങേ, പോലീസ് കൊണ്ടു തരാമെന്ന് പറഞ്ഞോ?' ചിരിച്ച് കൊണ്ട് തലയാട്ടി ഞാന്‍ അവിടെ നിന്ന് ഇറങ്ങി.
തിരിച്ച് ഞാന്‍ വീട്ടില്‍ എത്തി സംഭവം വിവരിച്ചപ്പോള്‍ അമ്മയ്ക്കും വിശ്വാസമായില്ല,.... ഞാന്‍ പറ്റിയ്ക്കാന്‍ പറയാന്ന്..
അതിനിടയില്‍ CI സര്‍ ന്റെ കോള്‍ വന്നു.അവര്‍ വീടിന്റെ ഇടവഴിയോട് ചേര്‍ന്ന്
റോഡില്‍ ഉണ്ടെന്ന്.പെട്ടന്ന് തന്നെ ചെന്നു,
വണ്ടിയില്‍ നിന്നും ഒരു സാര്‍ സ്റ്റൗവ്വ് എടുത്ത് തന്നു.. 'പോട്ടെ പരാതിക്കാരി' എന്ന് കളിയായി പറഞ്ഞ് , വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോള്‍
എന്ത് അത്യാവശ്യമുണ്ടെങ്കിലും ധൈര്യമായി വിളിച്ചോ എന്നും കൂടി പറഞ്ഞാണ് അവര്‍ പോയത്.
സ്‌റ്റേഷനില്‍ നിന്നും അവരോട് നന്ദി പറഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോള്‍ ഒരു പാട്
സന്തോഷം തോന്നിയിരുന്നു.ഒപ്പം അവരെ കുറിച്ചോര്‍ത്ത് അഭിമാനവും..
കേള്‍ക്കുമ്പോള്‍ ചെറിയൊരു കാര്യമായി തോന്നിയേക്കാം, പക്ഷേ ആ ചെറിയൊരു കാര്യത്തിന് അവര്‍ നല്‍കിയ പ്രാധാന്യം
ഒരു സാധാരണകാരിയായ എന്നെ സംബന്ധിച്ച് എത്രത്തോളം വലുതാണെന്ന്
പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല.....
വീണ്ടും പറയട്ടെ, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍
അതിന്റെ വലിപ്പ ചെറുപ്പം നോക്കാതെ
അത് പരിഹരിയ്ക്കാന്‍ മുന്നിട്ടിറങ്ങുന്ന നിങ്ങളെയോര്‍ത്ത്
അഭിമാനം തോന്നുന്നു... സര്‍..
ഒപ്പം ഒരുപാട് സന്തോഷവും...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ