കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത് ഗൾഫിൽ നിന്നെത്തിയവരുടെ പിതാവിന്. എടച്ചേരി സ്വദേശിയായ 67 കാരനാണ് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇയാളുടെ രണ്ട് മക്കൾ മാർച്ച് 18ന് ദുബായിയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. ഏപ്രിൽ ഒന്നിനാണ് പിതാവിനെ ന്യുമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏപ്രില്‍ രണ്ടിന് അയച്ച സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഏപ്രിൽ 10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം അയച്ച സാംപിളാണ് പോസിറ്റീവ് ആയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന കുടുംബാംഗങ്ങളെ കൂടി കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇദ്ദേഹത്തിന്റെ മക്കൾക്ക് കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ സ്രവപരിശോധന നടത്തിയിരുന്നില്ലെന്ന് ഡിഎംഒ ഡോ.വി ജയശ്രീ പറഞ്ഞു. ജില്ലയിൽ രോഗവാഹകരിൽ നിന്ന് രോഗം പകരുന്ന ആദ്യത്തെ കേസാണിത്. അതേ സമയം മക്കളിൽ നിന്നാണ് പിതാവിന് രോഗം പകർന്നത് എന്ന് തെളിയിക്കേണ്ടതുണ്ടെന്നും ഡിഎംഒ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ