'ശുദ്ധമായ നുണ'; കെഎം ഷാജിയുടെത് 'വികൃത മനസ്';മറുപടിയുമായി മുഖ്യമന്ത്രി

കോവിഡ് നിധിയിലേക്ക് സക്കാത്ത് ചോദിച്ചതിനെ ആക്ഷേപിച്ച കെഎം ഷാജിക്ക് മുഖ്യമന്ത്രിയുടെ മറുപടി
'ശുദ്ധമായ നുണ'; കെഎം ഷാജിയുടെത് 'വികൃത മനസ്';മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിധിയിലേക്ക് സക്കാത്ത് ചോദിച്ചതിനെ ആക്ഷേപിച്ച കെഎം ഷാജിക്ക് മുഖ്യമന്ത്രിയുടെ മറുപടി. കെഎം ഷാജി എംഎല്‍എയ്ക്ക് വികൃതമനസ്സെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഷാജിയുടേത് പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്ത നടപടി. ദുരിതാശ്വാസനിധിയില്‍ നിന്ന് പണമെടുത്തല്ല കേസുകള്‍ നടത്തുന്നത്. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പരാമര്‍ശം ലീഗ് ഗൗരവമായി എടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നമ്മുടെ സംസ്ഥാനത്ത് എംഎല്‍എയായിരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരം ഒരു വാചകം വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ?.  എനിക്കിത് വിശ്വസിക്കനേ കഴിയുന്നില്ല.  കെഎം ഷാജി ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടുമെന്ന് വിശ്വസിക്കാനാവുന്നില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇവിടെ കെഎം ഷാജിയുടെ പാര്‍ട്ടി പൂര്‍ണമായി സഹകരിച്ച് നില്‍ക്കുകയാണ്. എല്ലാതരത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായി സഹകരിക്കുകയാണ്. ഇന്നലെ പോലും സംസ്ഥാനത്ത ആകെയുള്ള ആംബലുന്‍സുകളുടെ എണ്ണം അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിട്ടുണ്ട്. ഞാനത് എല്ലാ ജില്ലാകലക്ടര്‍മാര്‍ക്കും വിവരം നല്‍കിയിരിക്കുകയാണ്. കാരണം ആ ആംബുലന്‍സുകളെല്ലാം കോവിഡ് പ്രതിരോധത്തിന് വേണ്ടി ഉപയോഗിക്കാം.

ഇത്തരമൊരു ഘട്ടത്തില്‍ ഇതുപോലൊരു കാര്യം, ശുദ്ധ നുണ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണോ വക്കിലീന് ഫീസുകൊടുക്കുന്നത്. എന്തിനാണ് അങ്ങനെ ഒരു നുണ അവതരിപ്പിക്കുന്നത്. എന്തിനാണ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. പാവപ്പെട്ട ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ സാങ്കേതിക കാര്യങ്ങളൊന്നും അറിയാത്ത ധാരാളം ആളുകള്‍. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, എങ്ങനെയാണ് വക്കീലിന് ഫീസ് കൊടുക്കുന്നത് അറിയാത്ത നിരവധി പേരുണ്ട്. അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാജിയുടെ ശ്രമം. അതാണോ വേണ്ടത്. ഇതുപോലരു നിലപാട് എന്തുകൊണ്ട് എടുത്തു എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ ഗൗരവമായി ആലോചിക്കണം ഇത്തരമൊരുഘട്ടത്തില്‍. ചിലവികൃതമനസുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതാണ് സമൂഹമെന്നുകാണരുത്. അതാണ് നാട് എന്ന് തെറ്റിദ്ധരിക്കരുത്. നാടാകെ ഈ പ്രതിരോധത്തില്‍ ഒന്നിച്ചുനില്‍ക്കുകയാണ്. ചിലര്‍ ഒറ്റപ്പെട്ട രീതിയില്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കാണേണ്ടതില്ല. നമുക്കിതിനെ ഒന്നിച്ച് നേരിടാനാവും ഒന്നിച്ച് അതീജിവിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെഎം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അടിയന്തിരമായും മഹല്ലു കമ്മിറ്റികള്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

പ്രത്യേകിച്ച് അടുത്ത് തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട് ;

CBIക്കു കേസ് വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണെന്ന്
എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ!!

നേരത്തെ നിങ്ങള്‍ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂര്‍ , കൃപേശ് , ശരത്ത് ലാല്‍ ഷുഹൈബ് കേസില്‍ നമ്മുടെ സഖാക്കള്‍ക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാന്‍ നമുക്കു പറ്റി!

അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സര്‍ക്കാര്‍ ഫണ്ടിലേക്ക് തരണം!!
മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോള്‍ 'എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര' എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാന്‍!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com